ചെന്നൈ : പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ 10 ലക്ഷം രൂപയ്ക്കു വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ. സേലം കീരനായ്ക്കൻപ്പട്ടി പെരുമാൾ നഗർ സതീഷ് കുമാർ (42), ഭാര്യ സുമതി (36) എന്നിവരെയാണ് സേലം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വാങ്ങിയ വ്യാപാരി ചൂരമഗംലം മുല്ലൈനഗർ സ്വദേശി കൃഷ്ണൻ (50) എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫെബ്രുവരിയിലാണ് സംഭവം നടന്നത്. കുട്ടിയെ വിറ്റ കാര്യം അമ്മ സുമതി ബന്ധുവിനോടു പറയുന്ന ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചൈൽഡ് ലൈനും പൊലീസും അറിയുന്നത്. ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാണ് കുട്ടിയെ വിറ്റതെന്നു മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി.
ഇവർക്കു മറ്റു രണ്ടു പെൺമക്കൾ കൂടിയുണ്ട്. ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. പൊലീസ് കസ്റ്റഡിയിലുള്ള വ്യാപാരി കൃഷ്ണന്റെ വീട്ടിൽ സുമതി മുൻപു ജോലി ചെയ്തിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ സർക്കാർ അഗതി മന്ദിരത്തിലേക്കു മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates