ന്യൂഡല്‍ഹി: 1957ല്‍ ഒപ്പുവെച്ച ഒരു ആധാരം ശരിവെച്ചുകൊണ്ട്, 69 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കത്തിന് പരിഹാരം കണ്ട് സുപ്രീംകോടതി. ഒരു കുടുംബത്തിലെ നാല് തലമുറകളാണ് ഏഴ് പതിറ്റാണ്ടിലേറെയായി ഈ നിയമപോരാട്ടത്തില്‍ കുടുങ്ങിക്കിടന്നത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള നര്‍സിപൂര്‍ കലാന്‍ ഗ്രാമത്തിലെ 15.5 ബിഗ ഭൂമിയെച്ചൊല്ലിയുള്ള, ഏഴ് പതിറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിലാണ് ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഒടുവില്‍ വിധി പ്രസ്താവിച്ചത്. അപ്പീല്‍ക്കാരനായ ശരാഫത്ത് അലിയുടെ മുന്‍ഗാമികള്‍ 1957 ജൂണ്‍ 4-ലെ ആധാരപ്രകാരം വാങ്ങിയതായിരുന്നു ഈ ഭൂമി. 69 വര്‍ഷം പഴക്കമുള്ള ഈ ആധാരം സാധുവാണെന്ന് വിധിച്ചതിലൂടെ, കേസ് കേട്ട ജഡ്ജിമാരേക്കാള്‍ പ്രായമുള്ള ഒരു നീണ്ട നിയമപോരാട്ടത്തിനാണ് സുപ്രീംകോടതി ഒടുവില്‍ വിരാമമിട്ടിരിക്കുന്നത്.
എന്തായിരുന്നു തര്‍ക്കം? 1957 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു വിലയാധാരമാണ് തര്‍ക്കത്തിന് തുടക്കം. അന്ന് പ്രായപൂര്‍ത്തിയാകാതിരുന്ന അപ്പീല്‍ക്കാരുടെ മുന്‍ഗാമികള്‍ ഈ ആധാരത്തിലൂടെ ഹരിദ്വാര്‍ ജില്ലയില്‍ 15 ബിഗയിലധികം ഭൂമി വാങ്ങുകയും, അന്നു മുതല്‍ അതിന്റെ കൈവശാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുകയും ചെയ്തു. വില്‍പ്പനക്കാരില്‍ ഒരാള്‍ തന്റെ എതിര്‍പ്പ് പിന്‍വലിച്ചതിനെത്തുടര്‍ന്ന്, 1984-ല്‍ അവര്‍ ഭൂമി തങ്ങളുടെ പേരിലേക്ക് പോക്കുവരവ് ചെയ്‌തെടുത്തു. 1991-ലെ ഭൂപരിഷ്‌കരണ നടപടികള്‍ക്കിടയില്‍, അവര്‍ ഭൂമിയുടെ ഉടമസ്ഥരായി (ഭൂമിധാര്‍) തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ കണ്‍സോളിഡേഷന്‍ ഓഫീസര്‍ ഇവരുടെ അവകാശവാദം അംഗീകരിക്കുകയും 1993-ലെ ഒരു ഒത്തുതീര്‍പ്പ് ഇവരുടെ കൈവശാവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന വിശദമായ വാദം കേള്‍ക്കലിനൊടുവില്‍, 1999-ല്‍ കണ്‍സോളിഡേഷന്‍ ഓഫീസര്‍ അപ്പീല്‍ക്കാരുടെ അവകാശവാദം നിരസിച്ചു. ഈ ആധാരം കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും, യു.പി സമീന്ദാരി നിര്‍മാര്‍ജന-ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 154 പ്രകാരം ഇത് അസാധുവാണെന്നും ഓഫീസര്‍ വിലയിരുത്തി. അപ്പീല്‍-റിവിഷന്‍ അധികാരികളും ഈ തീരുമാനം ശരിവെച്ചു. ഇതിനെതിരെ അപ്പീല്‍ നല്‍കിയവര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി, കീഴ്ക്കോടതികളുടെ കണ്ടെത്തലുകള്‍ ശരിവെച്ചുകൊണ്ട് 2017-ല്‍ ഹൈക്കോടതിയും തള്ളി. സുപ്രീം കോടതി പറഞ്ഞത് കീഴ്ക്കോടതികളുടെ സമാനമായ കണ്ടെത്തലുകള്‍ പ്രധാനമായും രണ്ട് കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ഈ ആധാരം സമീന്ദാരി നിര്‍മാര്‍ജന നിയമത്തിലെ സെക്ഷന്‍ 154 ലംഘിച്ചുവെന്നും അതിനാല്‍ ഇത് അസാധുവാണെന്നുമായിരുന്നു ഒന്നാമത്തേത്. ആധാരത്തില്‍ സാക്ഷിയായി ഒപ്പിട്ട 'ബാരു' എന്നയാള്‍ 1995-ലെ തന്റെ മൊഴിയില്‍ താമസം 'നാസിര്‍പൂര്‍ കലാന്‍' എന്നാണ് രേഖപ്പെടുത്തിയത്, എന്നാല്‍ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍ അദ്ദേഹം 'നിഹന്ദ്പൂര്‍ സുതാരി' സ്വദേശിയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ചെറിയ വ്യത്യാസം കാരണം ആധാരം സാധുവാണെന്ന് തളിയിക്കപ്പെട്ടിട്ടില്ലെന്ന് കീഴ്‌കോടതികള്‍ വിലയിരുത്തി. 1957ലെ ജൂണ്‍ 4-ലെ വിലയാധാരം അസാധുവാണെന്ന് കണക്കാക്കിയതിലും, സാക്ഷിയുമായി ബന്ധപ്പെട്ട നിസ്സാരമായ വൈരുദ്ധ്യങ്ങളുടെ പേരില്‍ അത് നിരസിച്ചതിലും ഹൈക്കോടതിക്കും കണ്‍സോളിഡേഷന്‍ അധികാരികള്‍ക്കും ഗുരുതരമായ തെറ്റ് പറ്റിയിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ ആധാരം വ്യാജമായി ഉണ്ടാക്കിയതാണെന്നോ, ഭീഷണിപ്പെടുത്തിയോ, ആള്‍മാറാട്ടം നടത്തിയോ, അല്ലെങ്കില്‍ വഞ്ചനാപരമായ തെറ്റിദ്ധരിപ്പിക്കലിലൂടെയോ ഒപ്പുവെപ്പിച്ചതാണെന്നോ എതിര്‍കക്ഷികള്‍ ഒരിടത്തുപോലും വാദിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 'രേഖയുടെ സ്വഭാവത്തെക്കുറിച്ച് എഴുതി നല്‍കിയ ആളെ പറ്റിപ്പിച്ചു എന്നോ, അല്ലെങ്കില്‍ ഈ ഇടപാട് തുടക്കം മുതലേ അസാധുവാക്കാന്‍ തക്കവണ്ണമുള്ള വഞ്ചന ഇതില്‍ നടന്നിട്ടുണ്ടെന്നോ ഉള്ള യാതൊരു ആരോപണത്തിന്മേലുമല്ല ഈ എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്. ഉന്നയിക്കപ്പെട്ട തടസ്സവാദങ്ങള്‍ തെളിവുകളിലെ ചില നിസ്സാരമായ വ്യത്യാസങ്ങള്‍ മാത്രമാണ്. അത്തരം സാഹചര്യങ്ങള്‍, നിയമപരമായി സാധുതയുള്ളതായി കണക്കാക്കപ്പെടുന്ന ഒരു രജിസ്റ്റര്‍ ചെയ്ത ആധാരത്തെ തള്ളിക്കളയാന്‍ ഒരു തരത്തിലും ന്യായീകരണമാകുന്നില്ല, കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates