ഗുവാഹത്തി: ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ പാതപിന്തുടർന്ന് അസം സർക്കാർ ‘ദി യൂണിഫോം സിവിൽ കോഡ്, അസം, 2026 ബിൽ’ ഔദ്യോഗികമായി നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയ്ക്ക് വേണ്ടി പാർലമെന്ററി കാര്യ മന്ത്രി അതുൽ ബോറയാണ് ഈ സുപ്രധാന ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചത്. വിവാഹം, വിവാഹമോചനം, സ്വത്ത് പിന്തുടർച്ചാവകാശം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവയിൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ഒരൊറ്റ സിവിൽ നിയമം ബാധകമാക്കുന്നതാണ് ഈ പുതിയ നിയമ നിർമ്മിതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തങ്ങളുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പാലിക്കുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഈ ബില്ലിലൂടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കൾ വിഭാവനം ചെയ്ത തുല്യത ഉറപ്പാക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഇതിനെ ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് രംഗത്തെത്തി.
യുസിസി ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ബഹുഭാര്യത്വവും ഇരട്ട വിവാഹവും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 82 പ്രകാരം ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കും. ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ പട്ടികവർഗ്ഗക്കാരെഈ നിയമത്തിന്റെ പരിധിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും, പരമ്പരാഗത ആചാരങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും മാനിച്ചുകൊണ്ട് വൈദിക വിവാഹം, അഹോം ചാക്ലോങ്, സപ്തപദി, ആശീർവാദം, നികാഹ്, ആനന്ദ് കാരജ് തുടങ്ങി നിലവിലുള്ള ഏത് മതപരമായ ചടങ്ങുകൾ വഴിയും വിവാഹം കഴിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ബില്ലിൽ നിലനിർത്തിയിട്ടുണ്ട്. വധുവിന് 18 വയസ്സും വരന് 21 വയസ്സുമെന്ന നിയമപരമായ വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒരേപോലെ ബാധകമാകും.
രജിസ്ട്രേഷൻ നിർബന്ധം; കടുത്ത പിഴയും ശിക്ഷകളും
വ്യാജരേഖ ചമയ്ക്കലും വഞ്ചനകളും തടയുന്നതിനായി എല്ലാ വിവാഹങ്ങളും വിവാഹമോചനങ്ങളും ഇനി മുതൽ സബ് രജിസ്ട്രാർ ഓഫീസിൽ 60 ദിവസത്തിനകം നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. അല്ലാത്തപക്ഷം 10,000 രൂപ പിഴ ഈടാക്കും. വ്യാജരേഖകൾ സമർപ്പിച്ചാൽ മൂന്ന് മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, പരസ്പര സമ്മതമില്ലാതെയുള്ള വിവാഹം എന്നിവയ്ക്ക് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കും. ബലം പ്രയോഗിച്ചോ വഞ്ചിച്ചോ നടത്തുന്ന വിവാഹങ്ങൾക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കും. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണ ചുമതല സാധാരണ ഗതിയിൽ അമ്മമാർക്കായിരിക്കും. സ്വത്ത് കൈമാറ്റത്തിലും സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ അവകാശം ബില്ലിലൂടെ ഉറപ്പാക്കുന്നുണ്ട്. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും സ്വതന്ത്ര ബുദ്ധിയോടെ ഒപ്പിട്ട സാക്ഷ്യപ്പെടുത്തിയ 'വിൽപത്രം' എഴുതിവെക്കാനുള്ള അവകാശവും നിയമവിധേയമാക്കി.
ആധുനിക കുടുംബ വ്യവസ്ഥകളെ മുൻനിർത്തി ലിവ്-ഇൻ റിലേഷൻഷിപ്പുകൾക്ക് രാജ്യത്ത് തന്നെ ആദ്യമായി വിപുലമായ നിയന്ത്രണങ്ങൾ അസം കൊണ്ടുവരുന്നു എന്നതാണ് ഈ ബില്ലിന്റെ മറ്റൊരു പ്രത്യേകത. ഒരുമിച്ച് താമസം തുടങ്ങി ഒരു മാസത്തിനകം ലിവ്-ഇൻ ബന്ധം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കണം. ഇത് വീഴ്ച വരുത്തിയാൽ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കും. ലിവ്-ഇൻ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് പൂർണ്ണമായ നിയമസാധുതയും (Legitimate child) മാതാപിതാക്കളുടെ സ്വത്തിൽ തുല്യാവകാശവും ലഭിക്കും. ലിവ്-ഇൻ പങ്കാളി ഉപേക്ഷിച്ചു പോയാൽ അവർക്കെതിരെ കോടതി വഴി ജീവനാംശം (Maintenance) ആവശ്യപ്പെടാൻ സ്ത്രീകൾക്ക് പൂർണ്ണമായ നിയമപരമായ അധികാരം നൽകിയിട്ടുണ്ട്. പഴയ 'അസം കമ്പൽസറി രജിസ്ട്രേഷൻ ഓഫ് മുസ്ലിം മാര്യേജസ് ആൻഡ് ഡിവോഴ്സസ് ആക്ട് 2024' റദ്ദാക്കിക്കൊണ്ടാണ് പുതിയ യു.സി.സി. വരുന്നത്. എങ്കിലും, ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് നടന്ന മുൻകാല ബഹുഭാര്യത്വ വിവാഹങ്ങൾക്ക് പുതിയ നിയമം വഴി പൂർണ്ണമായ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates