ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ബംഗ്ലാദേശി അക്രമികളുടെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. മൂര്‍ഷിദാബാദിലെ പ്രതിഷേധങ്ങളില്‍ ബംഗ്ലാദേശി അക്രമികള്‍ നുഴഞ്ഞുകയറി സംഘര്‍ഷം ഉണ്ടാക്കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അക്രമികള്‍ക്ക് തുടക്കത്തില്‍ പ്രാദേശിക നേതാക്കളില്‍ നിന്ന് സഹായം ലഭിച്ചിരിക്കാമെന്നും, പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറിയെന്നും പ്രാഥമിക കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. മൂര്‍ഷിദാബാദിലും സൗത്ത് 24 പര്‍ഗാനാസിലുമാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. ബംഗ്ലാദേശ് അക്രമികള്‍ സംഘര്‍ഷങ്ങളില്‍ നുഴഞ്ഞുകയറിയത് കണ്ടെത്താനോ, പ്രതിരോധിക്കാനോ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മൂര്‍ഷിദാബാദിലെയും മറ്റ് പ്രശ്‌നബാധിത മേഖലകളിലെയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി സംസാരിക്കുകയും, എല്ലാ സഹായവും ഉറപ്പു നല്‍കുകയും ചെയ്തു. മൂര്‍ഷിദാബാദില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതു കമ്പനി ബിഎസ്എഫ് ജവാന്മാരെയാണ് വിന്യസിച്ചിട്ടുള്ളത്.
വഖഫ് നിയമത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആദ്യം സംഘര്‍ഷമുണ്ടായത് മൂര്‍ഷിദാബാദിലാണ്. മുര്‍ഷിദാബാദ് ജില്ലയിലെ സുതി, സംസര്‍ഗഞ്ച്, ധുലിയന്‍, ജംഗിപൂര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates