ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപി ദേശീയ ഭാരവാഹിപ്പട്ടിക പുനഃസംഘടിപ്പിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ പട്ടിക ബി.ജെ.പി തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. കേരളത്തിൽ നിന്നുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ 16 അംഗ ദേശീയ സെക്രട്ടറിമാരുടെ നിരയിൽ ഉൾപ്പെടുത്തി. കവിതാ പതിദാർ, സന്ദീപ് പഥക്, മനോജ് തിഗ്ഗ എന്നിവരാണ് സെക്രട്ടറിമാരുടെ പട്ടികയിലെ മറ്റ് പ്രമുഖ പുതുമുഖങ്ങൾ. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരുമ്പോൾ, മുൻ ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ ഇത്തവണ ഭാരവാഹിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
സ്മൃതി ഇറാനിയെ പാർട്ടിയുടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി നിയമിച്ചപ്പോൾ, മുതിർന്ന നേതാവ് രാം മാധവിനെ ദേശീയ വൈസ് പ്രസിഡന്റാക്കി. ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബാണ് മറ്റൊരു പുതിയ ദേശീയ ജനറൽ സെക്രട്ടറി. വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ എന്നീ രണ്ട് ജനറൽ സെക്രട്ടറിമാരെ മാത്രമാണ് മുൻ സമിതിയിൽ നിന്ന് നിലനിർത്തിയത്. ഹരീഷ് ദ്വിവേദി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, സഞ്ജയ് ഭാട്ടിയ എന്നിവരാണ് ജനറൽ സെക്രട്ടറിമാരുടെ നിരയിലെ മറ്റ് പ്രധാനികൾ.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ വീണ്ടും ദേശീയ ട്രഷററായി നിയമിച്ചു. 2010 മുതൽ 2014 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. അനിൽ ബലൂനി മീഡിയ ഇൻ-ചാർജ് സ്ഥാനത്ത് തുടരും. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തി. ബൈജയന്ത് ജയ് പാണ്ഡ, രേഖാ വർമ്മ എന്നിവരും വൈസ് പ്രസിഡന്റുമാരായി തുടരും.
അതേസമയം, ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന അരുൺ സിംഗ്, രാധാ മോഹൻ ദാസ് അഗർവാൾ, ദുഷ്യന്ത് ഗൗതം എന്നിവരെ ഭാരവാഹിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. തരുൺ ചുഗിനെ പഞ്ചാബിന്റെ ഓഫീസ് ഇൻ-ചാർജ്ജായി നിയമിച്ചു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെയും പുതുമുഖങ്ങളെയും സംയോജിപ്പിച്ച് സംസ്ഥാനങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പുതിയ ദേശീയ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates