ബംഗളൂരു: രണ്ട് ഭാര്യമാരെയും കുഞ്ഞിനെയും കൊലപ്പെടുത്തി 37 വർഷം ജയിലിൽ കഴിഞ്ഞ സായ്ബന്ന നിംഗപ്പ നാടികർ ഒടുവിൽ 72ാം വയസിൽ ജയിൽ മോചിതനായി. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച പ്രതിയാണ് സായ്ബന്ന. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നാണ് സാധാരണ ജീവിതത്തിലേക്ക് 37 വർഷത്തിനു ശേഷം തിരിച്ചെത്തുന്നത്. നല്ലനടപ്പിന്റെ അടിസ്ഥാനത്തിൽ കർണാടക സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് മോചിപ്പിച്ച 24 തടവുകാരിൽ ഒരാളാണ് കലബുറഗി ജില്ലക്കാരനായ സായ്ബന്ന.
ഇയാൾ രണ്ട് വിവാഹം കഴിച്ചിരുന്നു. രണ്ട് ഭാര്യമാരേയും രണ്ടാം ഭാര്യയിലുണ്ടായ കുഞ്ഞിനേയുമാണ് സായ്ബന്ന കൊലപ്പെടുത്തിയത്. 1988ലാണ് ഇയാൾ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയത്. ആദ്യ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നുള്ള തർക്കത്തിലാണ് സായ്ബന്ന അവരെ കൊലപ്പെടുത്തിയത്. ഈ കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു.
കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി സായ്ബന്ന ഒരു വർഷത്തിന് ശേഷം വീണ്ടും വിവാഹം കഴിച്ചു. എന്നാൽ രണ്ടാം ഭാര്യയും മറ്റൊരാളുമായി ബന്ധം തുടരുന്നുണ്ടെന്ന സംശയം സായ്ബന്നയ്ക്കുണ്ടായിരുന്നു. സായ്ബന്ന ജയിലിൽ കഴിയുന്നതിനിടയിൽ രണ്ടാം ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
പിന്നീട് 1994ൽ പരോളിലിറങ്ങിയ സായ്ബന്ന ഒരാഴ്ച കഴിഞ്ഞ് ഭാര്യയെ മറ്റൊരു പുരുഷനൊപ്പം കണ്ടെത്തിയതായി ആരോപിച്ചാണ് രണ്ടാമത്തെ ഭാര്യയേയും ഒപ്പം കുഞ്ഞിനേയും കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പിഞ്ചു കുഞ്ഞിനും ആക്രമണത്തിൽ കുത്തേറ്റു. ഭാര്യയും മകളും സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് സ്വയം ജീവനൊടുക്കാൻ ശ്രമിച്ച സായ്ബന്നയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്ഷപ്പെട്ട ശേഷം വീണ്ടും ജയിലിലേക്ക് അയക്കുകയുമായിരുന്നു.
ജയിൽ മോചിതനായ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, നിമിഷ നേരത്തെ ദേഷ്യം കാരണം തന്റെ ജീവിതം, ജോലി, സ്വത്ത്, കുടുംബം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി സായ്ബന്ന വികാരാധീനനായി പ്രതികരിച്ചു.
ഞാൻ ചെയ്ത തെറ്റ് ഇനി ആരും ചെയ്യരുത്. ജയിലിൽ പോയാൽ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടും. നമ്മുടെ ആളുകൾ, ജോലി, സ്വത്ത് എല്ലാം. കോപത്തിൽ ചെയ്ത ഒരു തെറ്റ് കാരണം എനിക്ക് എന്റെ ജോലിയും 10 ഏക്കർ ഭൂമിയും കുടുംബവും നഷ്ടപ്പെട്ടു. 37 വർഷമാണ് ഞാൻ ജയിലിൽ കഴിഞ്ഞത്- സായ്ബന്ന പറഞ്ഞു.
കലബുറഗി ജില്ലയിലെ ജേവർഗി സ്വദേശിയായ സായ്ബന്ന കർണാടക സ്റ്റേറ്റ് കോ- ഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിലെ ജീവനക്കാരനായിരുന്നു. നല്ലനടപ്പിന്റെ അടിസ്ഥാനത്തിൽ തടവുകാരെ മോചിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനപ്രകാരമാണ് സായ്ബന്നയ്ക്ക് 37 വർഷത്തിന് ശേഷം മോചനം സാധ്യമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates