ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിൽ പുകയുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിസമാപ്തിയിലേക്കെന്ന് സൂചന നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി. വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണ്ണറെ കാണാൻ മുഖ്യമന്ത്രി സമയം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസിലെവിശ്വസനീയ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. വ്യാഴാഴ്ച തന്നെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്നും ഇത് ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിന് സംസ്ഥാനത്തിന്റെ അടുത്ത അമരക്കാരനാകാൻ പൂർണ്ണമായി വഴിതുറക്കുമെന്നുമാണ് നിലവിലെ രാഷ്ട്രീയ വിലയിരുത്തലുകൾ. ഗവർണ്ണറുമായുള്ള കൂടിക്കാഴ്ചയിൽ സിദ്ധരാമയ്യ തന്റെ രാജിക്കത്ത് കൈമാറിയേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നുണ്ട്.
എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും മണിക്കൂറുകൾ നീണ്ട മാരത്തോൺ ചർച്ചകൾ നടത്തിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഔദ്യോഗികമായ ഈ അധികാരക്കൈമാറ്റം ഉണ്ടാകൂ എന്ന് ആദ്യം കരുതിയിരുന്നെങ്കിലും നീക്കങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ് നടക്കുന്നത്. 77-കാരനായ സിദ്ധരാമയ്യ പദവി ഒഴിഞ്ഞുതരണമെന്ന് ശിവകുമാർ ക്യാമ്പ് ഹൈക്കമാൻഡിന് മേൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കേന്ദ്രത്തിൽ വലിയ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇത് ഇതുവരെയും പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയവേളയിൽ ആദ്യത്തെ രണ്ടര വർഷം സിദ്ധരാമയ്യയും ബാക്കി കാലാവധി തനിക്കും നൽകുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കണമെന്ന കടുത്ത നിലപാടിലാണ് ഡികെ ശിവകുമാർ.
അതേസമയം ഭരണം പൂർണ്ണമായി ശിവകുമാറിന്റെ കൈകളിലേക്ക് എത്താതിരിക്കാനും അധികാര സമവാക്യങ്ങൾ തങ്ങൾക്കനുകൂലമായി നിലനിർത്താനും ലക്ഷ്യമിട്ട് സിദ്ധരാമയ്യ ക്യാമ്പ് പുതിയ ആവശ്യങ്ങൾ ഹൈക്കമാൻഡിന് മുന്നിൽ വെച്ചിട്ടുണ്ട്. ഡികെ ശിവകുമാറിന്റെ കീഴിൽ സംസ്ഥാനത്ത് ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നും ശിവകുമാർ ഒഴിയുന്ന കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങൾ നിർദ്ദേശിക്കുന്ന വ്യക്തിയെ പ്രതിഷ്ഠിക്കണമെന്നുമാണ് സിദ്ധരാമയ്യ ക്യാമ്പ് ആവശ്യപ്പെടുന്നത്. എന്നാൽ സംസ്ഥാന ഭരണത്തിലും പാർട്ടിയിലും ഒന്നിലധികം അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നതിനോട് ഡികെ ശിവകുമാറിന് ഒട്ടും താല്പര്യമില്ല. കേന്ദ്ര നേതൃത്വം നിർബന്ധിക്കുകയാണെങ്കിൽ പരമാവധി ഒരാളെ മാത്രം നിയമിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. തർക്കങ്ങൾ പരിഹരിക്കാൻ എഐസിസി.നേതൃത്വത്തിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ബുധനാഴ്ച ഡൽഹിയിൽ തുടരുന്ന ശിവകുമാർ വ്യാഴാഴ്ച പുലർച്ചെ ബംഗളൂരുവിൽ തിരിച്ചെത്തി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ബംഗളൂരുവിൽ എത്തുന്നതോടെ കാര്യങ്ങളിൽ അന്തിമ തീരുമാനമാകും. എല്ലാം വിചാരിച്ചതുപോലെ നടന്നാൽ വരും ആഴ്ചയ്ക്കുള്ളിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കും. 2023-ലെ തിരഞ്ഞെടുപ്പ് വിജയവേളയിൽ കേന്ദ്ര നേതൃത്വം നൽകിയ രണ്ടര വർഷത്തെ ഭരണം എന്ന വാഗ്ദാനം മുൻനിർത്തിയാണ് ശിവകുമാർ ക്യാമ്പ് പദവിക്കായി വാദിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി എന്ന നിലയിൽ സ്വയം തെളിയിക്കാൻ തനിക്ക് കൃത്യമായ സമയം വേണമെന്ന നിലപാടിലാണ് ശിവകുമാർ. ചൊവ്വാഴ്ച നടന്ന ആറുമണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിൽ പ്രിയങ്ക ഗാന്ധി ശിവകുമാറിന് വേണ്ടി ശക്തമായി നിലകൊണ്ടപ്പോൾ, രാഹുൽ ഗാന്ധിക്ക് സിദ്ധരാമയ്യയെ മാറ്റുന്നതിൽ പൂർണ്ണ യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സൂചന.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക ഒബിസി മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ മാറ്റുന്നത് ദേശീയതലത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന ആശങ്കയാണ് രാഹുൽ പങ്കുവെച്ചത്. എങ്കിലും ഗവർണ്ണറെ കാണാൻ സമയം തേടിയതോടെ കർണ്ണാടകത്തിലെ അധികാരക്കൈമാറ്റം ഉറപ്പായിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates