ന്യൂഡൽഹി: വിരമിച്ച സൈനികർക്ക് വൺ റാങ്ക് വൺ പെൻഷൻ പദ്ധതിപ്രകാരം നൽകേണ്ട പെൻഷൻ കുടിശ്ശിക മാർച്ച് 15ന് മുമ്പ് നൽകണമെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ നേരത്തെ പ്രഖ്യാപിച്ച സമയപരിധി കേന്ദ്രസർക്കാർ പാലിച്ചിരുന്നില്ല. ഇനി വീഴ്ചയുണ്ടാകരുതെന്ന് കോടതി കേന്ദ്ര സർക്കാരിന് കർശന നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് നിർദേശം നൽകിയത്.
കുടിശ്ശിക നൽകണന്ന സുപ്രീംകോടതിയുടെ 2017ലെ വിധി നടപ്പാക്കിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ആകെ 25 ലക്ഷം മുൻ സൈനികർക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. ഇതിൽ നാലുലക്ഷംപേർ തുക ലഭിക്കാതെ മരണമടഞ്ഞെന്ന് അഹമ്മദി ചൂണ്ടിക്കാട്ടി. സെപ്റ്റംബറിൽ തുക നൽകാൻ കേന്ദ്ര സർക്കാരിന് മൂന്നുമാസംകൂടെ കോടതി അധികമായി അനുവദിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. തുടർന്നാണ് ബെഞ്ചിന്റെ ഇടപെടൽ.
25 ലക്ഷത്തോളം പേരുടെ കുടിശിക കണക്കാക്കുന്നതുൾപ്പെടെയുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും നിലവിൽ ഫയൽ പ്രതിരോധ മന്ത്രാലയത്തിലെ ധനവിഭാഗത്തിന്റെ പക്കലാണെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. കുടിശിക വൈകാതെ നൽകുമെന്നാണ് ഉറപ്പ്. മുൻ ഉത്തരവ് പാലിക്കാനും മാർച്ച് പതിനഞ്ചിനകം തുക നൽകാനും കോടതി ആവശ്യപ്പെട്ടു. ഇതുറപ്പാക്കാൻ അറ്റോർണി ജനറൽ ആർ വെങ്കടരമണിയോട് മേൽനോട്ടംവഹിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates