ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ  
India

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ശിവസേനയ്ക്ക് ലോക്‌സഭയില്‍ ഒമ്പത് എംപിമാരാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മുംബൈ/ന്യൂഡല്‍ഹി: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തില്‍ പുതിയ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. ഏതാനും എംപിമാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏഴ് എംപിമാര്‍ ഷിന്‍ഡെ വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

പാര്‍ട്ടിയിലെ ചില എംപിമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും, അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസം. 2022ല്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന കലാപമാണ് ശിവസേനയെ രണ്ടായി പിളര്‍ത്തിയത്. അന്ന് നിരവധി എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയെ വിട്ട് ഷിന്‍ഡെയോടൊപ്പം ചേര്‍ന്നു. അതോടെ ഉദ്ധവ് സര്‍ക്കാര്‍ വീഴുകയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അധികാരസമവാക്യം പൂര്‍ണമായി മാറുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനും ശിവസേനയുടെ യഥാര്‍ത്ഥ പാര്‍ട്ടി അംഗീകാരം ഷിൻഡെ വിഭാഗത്തിന് നല്‍കിയിരുന്നു.

ഇപ്പോള്‍ സമാനമായ മറ്റൊരു പ്രതിസന്ധി പാര്‍ലമെന്ററി തലത്തില്‍ ഉയരുകയാണോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ലോക്‌സഭയില്‍ ഒമ്പത് എംപിമാരാണുള്ളത്. ഇതില്‍ കുറഞ്ഞത് ഏഴ് പേര്‍ ഒന്നിച്ച് പാളയം മാറിയാല്‍ പാര്‍ട്ടി ഘടനയില്‍ നിര്‍ണായക മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഉദ്ധവ് താക്കറെയും മുതിര്‍ന്ന നേതാക്കളും എംപിമാരെ നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചില എംപിമാര്‍ ഫോണില്‍ ലഭ്യമല്ലാത്തത് പാര്‍ട്ടി ക്യാമ്പിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം പാര്‍ട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടി പിളരില്ലെന്നും, ആവശ്യമായ മൂന്നില്‍ രണ്ട് പിന്തുണ വിമതര്‍ക്ക് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എംപിമാര്‍ക്ക് എന്‍ഡിഎ വന്‍ സാമ്പത്തിക വാഗ്ദാനങ്ങള്‍ നല്‍കിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ച ഉദ്ധവ് വിഭാഗം നേതാവ് അരവിന്ദ് സാവന്ത്, കക്ഷിമാറ്റ നിയമപ്രകാരം ഒരു വിഭാഗം മാത്രം തീരുമാനമെടുക്കുന്നതുകൊണ്ട് മതിയാകില്ലെന്നും, യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരം ആവശ്യമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിമത എംപിമാര്‍ ഷിന്‍ഡെയുമായി ഔദ്യോഗികമായി കൈകോര്‍ക്കുമോ, അതോ ഇത് സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്റെ ഭാഗമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അടുത്ത മണിക്കൂറുകളില്‍ വ്യക്തമായേക്കും. 2022ലെ വിമത നീക്കത്തിന് ശേഷം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പുതിയ സംഭവവികാസങ്ങള്‍ മാറുമോ എന്നതാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി