ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ വീണ്ടും അഴിമതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2015 മുതല്‍ 2025 വരെയുള്ള ഒരു ദശകത്തിനിടെ 54 കോടി രൂപയുടെ അഴിമതി നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സില്‍ക്ക് ഷാളുമായി ബന്ധപ്പെട്ട അഴിമതിയാണ് ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സില്‍ക്ക് ഷാള്‍ എന്ന പേരില്‍ പോളിസ്റ്റര്‍ ഷാളുകള്‍ വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തിയതായാണ് കണ്ടെത്തല്‍. ടെന്‍ഡറില്‍ സില്‍ക്ക് ഉല്‍പ്പന്നം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കരാറുകാരന്‍ ടെന്‍ഡര്‍ അനുസരിച്ച് സില്‍ക്ക് ഷാള്‍ നല്‍കുന്നതിന് പകരം 100 ശതമാനം പോളിസ്റ്റര്‍ ഷാള്‍ സ്ഥിരമായി വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തി എന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍. സില്‍ക്ക് ഷാള്‍ എന്ന പേരില്‍ പോളിസ്റ്റര്‍ ഷാള്‍ ബില്ല് ചെയ്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കരാറില്‍ ക്രമക്കേട് ഉള്ളതായി തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് (ടിടിഡി) ചെയര്‍മാന്‍ ബി ആര്‍ നായിഡു സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. ക്ഷേത്ര ആചാരങ്ങളില്‍ നിര്‍ബന്ധമായി ഉപയോഗിക്കേണ്ട സില്‍ക്ക് ഷാളുകള്‍ക്ക് പകരം വിലകുറഞ്ഞ പോളിസ്റ്റര്‍ മെറ്റീരിയല്‍ കരാറുകാരന്‍ വിതരണം ചെയ്തു എന്നാണ് കണ്ടെത്തല്‍. പത്ത് വര്‍ഷം തുടര്‍ന്ന ക്രമക്കേട് വഴി ക്ഷേത്ര ട്രസ്റ്റിന് 54 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
'ഏകദേശം 350 രൂപ മാത്രം വിലയുള്ള ഷാളിനാണ് 1,300 രൂപ ബില്ല് ഇട്ടിരിക്കുന്നത്. മൊത്തം ക്രമക്കേട് 50 കോടിയിലധികം വരും. ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്,'- ബിആര്‍ നായിഡു പറഞ്ഞു.
ഷാളുകളുടെ സാമ്പിളുകള്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന് (സിഎസ്ബി) കീഴിലുള്ളത് ഉള്‍പ്പെടെ രണ്ട് ലബോറട്ടറികളിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് പരിശോധനകളിലും മെറ്റീരിയല്‍ പോളിസ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സില്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ആധികാരികമാണെന്ന് ഉറപ്പിക്കാന്‍ സില്‍ക്ക് ഹോളോഗ്രാം നിര്‍ബന്ധമാണ്. ഇത് ഷാളുകളില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലഡ്ഡു പ്രസാദത്തില്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചു എന്നതടക്കം സമീപകാലത്ത് തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഒടുവിലത്തേതാണ് ഈ അഴിമതി കണ്ടെത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates