ലഖ്‌നൗ: ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനോ യുപി സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ ഈ വിവരം അറിയിച്ചിരുന്നു. തീരുമാനങ്ങള്‍ എല്ലാം തന്നെ ട്രസ്റ്റ് ആന്തരികമായി എടുക്കുന്നതാണെന്നും അതിനുള്ള അധികാരം അതിന്റെ സ്ഥിരം ട്രസ്റ്റികള്‍ക്ക് മാത്രമാണെന്നും കമ്മീഷനും വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൻറെ നിലപാട് അറിഞ്ഞ ശേഷമായിരുന്നു ഈ വിശദീകരണം.
2024 ന്റെ തുടക്കത്തില്‍ നീരജ് ശര്‍മ ആര്‍ടിഐ പ്രകാരം കേന്ദ്ര സര്‍ക്കാരിനോട് രാമക്ഷേത്ര ട്രസ്റ്റ് അധികാരികളുടെ പേരുകള്‍ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ അപ്പീല്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് 2024 ഫെബ്രുവരിയില്‍ അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം വിലയിരുത്തിയ ശേഷം രാമക്ഷേത്ര ട്രസ്റ്റ് ഒരു പൊതു അധികാരകേന്ദ്രമാണോ അതോ സ്വയംഭരണ സ്ഥാപനമാണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയുടെ വിധി പ്രകാരം സ്ഥാപിതമായ ഒരു സ്വതന്ത്ര സംഘടനയാണെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ യാതൊരു സാമ്പത്തിക സഹായമോ ഭരണ നിയന്ത്രണമോ ആവശ്യപ്പെടുന്നില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. അതിനാല്‍ അതിന്റെ പ്രവര്‍ത്തനം ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും കാര്യത്തില്‍ അന്തിമ തീരുമാനം അംഗങ്ങളുടേതാണ്. അംഗങ്ങള്‍ തന്നെ ആഭ്യന്തരമായി നടത്തിപ്പും പ്രവര്‍ത്തനവും തീരുമാനിക്കുന്ന സ്വയംഭരണാധികാരമുള്ള ഒരു സംവിധാനമായാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ റായിയെയും മിശ്രയെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ രാജ്യത്തെ ഒരു സമിതിക്കും അധികാരമില്ല.
ജുലൈ 6 ന് ഇതുമായി ബന്ധപ്പെട്ട് സുപ്രധാനയോഗം നടക്കും. ട്രസ്റ്റിലെ 15 അംഗങ്ങളില്‍ നാല് പേര്‍ക്ക് വോട്ടവകാശമില്ല. ട്രസ്റ്റിലെ ഒരു അംഗം മരിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുക്കാന്‍ റായിക്കും മിശ്രയ്ക്കും ഇപ്പോഴും അര്‍ഹതയുള്ളതിനാല്‍, ബാക്കിയുള്ള 10 അംഗങ്ങളില്‍ ആറ് പേരെ ആശ്രയിച്ചാണ് അവസാന തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിക്കുന്ന നാല് ഉദ്യോഗസ്ഥര്‍ ട്രസ്റ്റ് അംഗങ്ങളാണെങ്കിലും, അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമോ വോട്ടവകാശമോ ഇല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates