ന്യൂഡല്‍ഹി: നല്‍സാര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നിയമവിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എപ്പോഴും സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര. നിയമ വിദ്യാര്‍ഥികളെ എൻറോൾ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ വിഷയത്തില്‍, തന്റെ വാക്കുകളോ നടപടികളോ വിദ്യാര്‍ഥികളുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും ഉണ്ടായിരിക്കണം. ഭരണഘടനാപരമായ ജനാധിപത്യത്തില്‍ വിയോജിപ്പുകളും ചോദ്യം ചെയ്യലുകളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. നിയമവിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുണ്ടെന്നും, മറ്റാരും അവര്‍ക്ക് വേണ്ടി തീരുമാനിക്കേണ്ടതില്ലെന്നും മിശ്ര കത്തില്‍ വ്യക്തമാക്കി. നല്‍സാറിലെ കോണ്‍വൊക്കേഷനില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് വിദ്യാര്‍ഥികളുടെ സ്വതന്ത്രമായ തീരുമാനമാണ്. അതില്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല.
ജുഡീഷ്യറിയും, ബാറും, സര്‍വകലാശാലകളും വിദ്യാര്‍ഥികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും പരിഹരിക്കപ്പെടണം. നിയമവിദ്യാര്‍ഥികള്‍ ഭാവിയിലെ അഭിഭാഷകരും ജഡ്ജിമാരുമാണെന്നും, അവരുടെ അന്തസ്സും സ്വതന്ത്ര ചിന്തയും ബഹുമാനിക്കപ്പെടേണ്ടതാണെന്നും മിശ്ര കത്തില്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച 2026 ബാച്ചിലെ നിയമ വിദ്യാര്‍ഥികളെ എൻറോൾ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട് ബിസിഐ പുറപ്പെടുവിച്ച ഉത്തരവ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ചീഫ് ജസ്റ്റിസടക്കം രൂക്ഷ പ്രതികരണം നടത്തിയതിന് പിന്നാലെയാണിപ്പോള്‍ മനന്‍ കുമാര്‍ മിശ്ര മാപ്പ് പറഞ്ഞിരിക്കുന്നത്.
സമാധാനപരമായി പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്നും അതില്‍ ബാര്‍കൗണ്‍സിലിന് എന്താണ് കാര്യമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിക്കുകയുണ്ടായി. നല്‍സാറിലെ വിദ്യാര്‍ഥികള്‍ക്കോ അവിടത്തെ അധ്യാപകര്‍ക്കോ എതിരേ ഒരു ശിക്ഷാനടപടിയുമെടുക്കരുതെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates