ചെന്നൈ: തുടര്‍ച്ചയായി മത്സര പരീക്ഷകള്‍ എഴുതി വിലപ്പെട്ട വര്‍ഷങ്ങള്‍ പാഴാക്കുന്നതിനു പകരം യുവജനങ്ങൾക്ക് പൊതുസേവനത്തില്‍ പ്രവേശിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ തമിഴ്‌നാട് ബിജെപി പ്രസിഡന്റുമായ അണ്ണാമലൈ. സമൂലമായ പരിഷ്‌കാരങ്ങള്‍ക്കായി ആഹ്വാനം ചെയ്ത അണ്ണാമലൈ, സ്വാതന്ത്ര്യം നേടി 75 വര്‍ഷം കഴിഞ്ഞ പശ്ചാത്തലത്തില്‍ ഭരണത്തില്‍ കഴിവുള്ളവരെ എങ്ങനെ ഉള്‍പ്പെടുത്താമെന്ന് പുനര്‍വിചിന്തനം ചെയ്യാന്‍ ഇന്ത്യ പക്വത നേടിയിട്ടുണ്ടെന്നും പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക്എഡു കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിനമണി എഡിറ്റര്‍ കെ വൈദ്യനാഥന്‍ മോഡറേറ്റ് ചെയ്ത 'പൊതുസേവനത്തിലെ യുവത്വം: സമര്‍പ്പണവും പ്രതിബദ്ധതയും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചയില്‍ മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറി വി ഇരൈ അന്‍ബുവിനൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അണ്ണാമലൈ. പ്രതിവര്‍ഷം ഏകദേശം 13 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നുണ്ട്. ഒടുവില്‍ 800 മുതല്‍ 850 വരെ പേര്‍ മാത്രമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. കഴിവുള്ള ഉദ്യോഗാര്‍ഥികളുടെ ഒരു വലിയ കൂട്ടത്തെ മാറ്റിനിര്‍ത്തുന്ന ഒരു 'ഫില്‍ട്രേഷന്‍ മോഡല്‍' ആയാണ് ഈ പരീക്ഷയെ അണ്ണാമലൈ വിശേഷിപ്പിച്ചത്.
പകരം, പ്രതിഭ സേതുവിന്റെ മാതൃകയില്‍ കൂടുതല്‍ സമൂലമായ മാറ്റങ്ങള്‍ വേണമെന്ന് അദ്ദേഹം വാദിച്ചു. യുപിഎസ്സി പരീക്ഷകളുടെ എല്ലാ ഘട്ടങ്ങളിലും വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുമായി സാധ്യതയുള്ള റിക്രൂട്ട്മെന്റിനായി പങ്കിടുന്ന രീതിയിലേക്ക് മാറണം. പൊതുസേവനത്തിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'സ്വകാര്യ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുത്ത 40-45 വയസ്സ് പ്രായമുള്ളവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പൊതുസേവനത്തില്‍ പ്രവേശിക്കാന്‍ ഒരു വഴി ഉണ്ടായിരിക്കണം. ലാറ്ററല്‍ എന്‍ട്രി രണ്ട് വര്‍ഷത്തേക്ക് നടപ്പിലാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ അത് തടസ്സപ്പെട്ടിരിക്കുന്നു. നമ്മള്‍ അത് പുനരാരംഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് പിന്നീട് സേവനത്തിനുള്ള അവസരങ്ങളും ലഭിക്കണം,'- അദ്ദേഹം പറഞ്ഞു.
യുവജനങ്ങള്‍ക്കിടയില്‍ 'കര്‍മ്മയോഗി മനോഭാവം' വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അവര്‍ വിജയിക്കാനും, സ്വയം പ്രദര്‍ശിപ്പിക്കാനും അല്ലെങ്കില്‍ സ്വയം തെളിയിക്കാനും മാത്രം ലക്ഷ്യമിടരുത്, മറിച്ച് വ്യക്തതയോടും സമര്‍പ്പണത്തോടും കൂടി സേവനം ചെയ്യാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായ റോളുകളില്‍ വിഷയ വിദഗ്ധരെ ഉള്‍പ്പെടുത്തുന്ന അമേരിക്കയുടേതിന് സമാനമായ ഒരു മാതൃക ഇന്ത്യ പരിഗണിക്കണമെന്നും അണ്ണാമലൈ നിര്‍ദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates