കൊല്‍ക്കത്ത: രാജ്യത്തെ നടുക്കി പശ്ചിമ ബംഗാളില്‍ നിന്നും പുറത്തുവന്ന കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ നിന്നും 170 കിലോമീറ്റർ അകലെ ദുര്‍ഗാപൂരിലെ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കോളജ് വളപ്പിനകത്ത് വച്ച് ബലാത്സംഗത്തിന് ഇരയായത്. പിടിയിലായ മൂന്ന് പ്രതികളുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. കുറ്റകൃത്യം നടന്ന പ്രദേശവുമായി ബന്ധപ്പെട്ട മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
പിടിയിലായ വ്യക്തികളില്‍ ഒരാൾ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളെ കൃത്യം നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് അന്വേഷണം നീണ്ടത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയില്‍ നിന്നും അവരുടെ സുഹൃത്തുക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടും. സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും ക്യാംപസിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശേധിച്ച് വരികയാണ് എന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, അതിക്രമത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് ഇവരില്‍ നിന്നും പൊലീസിന് മൊഴിയെടുത്തിട്ടുണ്ട്.
ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തുമെന്ന് രാത്രി 8.30 ന് മെഡിക്കല്‍ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
ബംഗാളിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പെയാണ് ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates