ന്യൂഡല്‍ഹി: മോഡലും നടിയുമായ നോയിഡ സ്വദേശി ട്വിഷ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തതോടെ, അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. ഭോപ്പാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍, സിബിഐ വീണ്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ട്വിഷയുടെ ഭര്‍ത്താവ് സമര്‍ഥ് സിങ്, ഭാര്യാമാതാവ് റിട്ട. ജഡ്ജി ഗിരിബാല സിങ് എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
സിബിഐയുടെ സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ ഒരു സംഘം ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലെത്തി കേസ് ഡയറി, പൊലീസ് രേഖകള്‍, മൊഴികള്‍, മെഡിക്കല്‍ പേപ്പറുകള്‍, ലോക്കല്‍ പൊലീസ് ഇതുവരെ ശേഖരിച്ച മറ്റ് തെളിവുകള്‍ എന്നിവ കൈപ്പറ്റി. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിബിഐ എഫ്ഐആറില്‍ പരാതിക്കാരനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മേധാവി രജനീഷ് കശ്യപ് കൗളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസ് അന്വേഷണം കൈമാറുമ്പോഴും, മൂന്ന് ദിവസങ്ങളിലായി 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സമര്‍ഥ് സിങ് പൊലീസിനോട് വെളിപ്പെടുത്തിയത്, അയാളുടെ വാട്സ്ആപ്പ് ചാറ്റുകള്‍, മെഡിക്കല്‍ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍, കുടുംബത്തിന്റെ ആരോപണങ്ങള്‍ തുടങ്ങിയവയിലാണ് അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്വിഷയുമായുള്ള ദാമ്പത്യബന്ധം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നെന്നും, എന്നാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും സമര്‍ഥ് സിങ് പറഞ്ഞു. ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നുവെങ്കിലും അത് ദാമ്പത്യബന്ധത്തിന്റെ ഭാഗമായ ഒന്നായിരുന്നുവെന്നും, അക്രമം ആയിരുന്നില്ലെന്നുമാണ് സമര്‍ഥ് പൊലീസിനോട് പറഞ്ഞത്.
മാര്‍ച്ച് മാസം വരെ വിവാഹ ബന്ധം നല്ല നിലയിലായിരുന്നു. എന്നാല്‍ ട്വിഷയുടെ സഹോദരന്റെ വിവാഹത്തിന് പിന്നാലെയാണ് ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടത്. ട്വിഷയെ ആദ്യമായി എങ്ങനെ കണ്ടുമുട്ടി, വിവാഹത്തിന് മുമ്പുള്ള സൗഹൃദം, വിവാഹത്തിന് അഞ്ച് മാസത്തിനുള്ളില്‍ എങ്ങനെ മാറ്റം സംഭവിച്ചു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍ഥിനോട് വിശദമായി ചോദിച്ചു. വിവാഹശേഷം ട്വിഷ എത്ര തവണ മാതാപിതാക്കളുടെ വീട്ടില്‍ പോയി, സ്വമേധയാ പോയതാണോ അതോ കുടുംബ കലഹങ്ങള്‍ക്ക് ശേഷം പോയതാണോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു.
ട്വിഷയുടെ ഗര്‍ഭച്ഛിദ്രത്തെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. തനിക്ക് അച്ഛനാകാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ട്വിഷയ്ക്ക് ഒരു കുട്ടി വേണ്ടായിരുന്നു. ട്വിഷയുടെ നിര്‍ബന്ധപ്രകാരമാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. ഇരുവരും ഒരുമിച്ചാണ് ഡോക്ടറെ സന്ദര്‍ശിച്ചതെന്നും ഡോക്ടറില്‍ നിന്ന് മരുന്ന് വാങ്ങിയ ശേഷമാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും സമര്‍ത്ഥ് സിങ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 'എന്റെ അമ്മയ്ക്കും എനിക്കും ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ട്വിഷ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍ തന്നെ മാനസികരോഗം അനുഭവിക്കാന്‍ തുടങ്ങി.' സമര്‍ത് പൊലീസിനോട് പറഞ്ഞു.
ട്വിഷയ്ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ചിട്ടുണ്ടെന്നും അവളുടെ പെരുമാറ്റം പെട്ടെന്ന് മാറുന്നുവെന്നും സമര്‍ഥ് പൊലീസിനോട് പറഞ്ഞു. ട്വിഷയുടെ പെരുമാറ്റത്തിലും ആശയവിനിമയ രീതിയിലും പെട്ടെന്നുള്ള മാറ്റങ്ങള്‍ കാരണം അവള്‍ തന്നെ അസ്വസ്ഥയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്. ഡോക്ടര്‍ ട്വിഷയ്ക്ക് അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്തിയെന്നും സമര്‍ഥ് പൊലീസിനോട് പറഞ്ഞു.
അതേസമയം, സമര്‍ഥിന്റെ വാദങ്ങള്‍ക്ക് നേര്‍ വിപരീതമാണ് ട്വിഷയുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നത്. സമര്‍ഥ് തന്റെ ഗര്‍ഭത്തെക്കുറിച്ച് സംശയം ഉന്നയിക്കുകയും കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തുവെന്നുാണ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് ഗര്‍ഭം ധരിച്ച നിമിഷം മുതല്‍ ട്വിഷ വൈകാരികമായി അസ്വസ്ഥയായിരുന്നു. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുറത്തുവന്നതിനുശേഷം മാത്രമാണ് മാനസിക ചികിത്സയും മരുന്നുകളും ആരംഭിച്ചതെന്ന് ട്വിഷയുടെ കുടുംബം ആരോപിച്ചു. ഈ കാലയളവില്‍ ട്വിഷയ്ക്ക് ഏകദേശം 15 കിലോഗ്രാം ഭാരം കുറഞ്ഞുവെന്നും അവര്‍ അവകാശപ്പെട്ടു.
ട്വിഷയുടെ കുടുംബത്തെ മനോരോഗ ചികിത്സയെക്കുറിച്ച് അറിയിച്ചിരുന്നോ എന്നും, അത് കൃത്യമായി എപ്പോള്‍ ആരംഭിച്ചു ?, വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു നവദമ്പതിയായ സ്ത്രീക്ക് ഒരു മനോരോഗ വിദഗ്ദ്ധനെ കാണേണ്ടി വന്ന സാഹചര്യമെന്താണ്? തുടങ്ങിയ കാര്യങ്ങളും പൊലീസ് സമര്‍ഥിനോട് ആരാഞ്ഞു. ട്വിഷയ്ക്ക് ഉറക്കഗുളികകള്‍ നല്‍കിയിരുന്നുവെന്ന് സമര്‍ഥ് സമ്മതിച്ചു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വൈദ്യോപദേശപ്രകാരമാണ് ഉറക്കഗുളികകള്‍ നല്‍കിയതെന്നാണ് സമര്‍ഥ് പൊലീസിനോട് പറഞ്ഞത്. സമര്‍ഥിന്റെ മൊഴി സ്ഥിരീകരിക്കുന്നതിനായി പൊലീസ് മെഡിക്കല്‍ രേഖകളും അനുബന്ധ രേഖകളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates