Twisha Sharma 
India

ട്വിഷ ശര്‍മ്മയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്; ജാമ്യാപേക്ഷ പിന്‍വലിച്ച് ഭര്‍ത്താവ്

ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നോയിഡ സ്വദേശിയായ ട്വിഷ ശര്‍മയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. യുവതിയുടെ പിതാവ് നവനിധി ശര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിഷയുടെ കുടുംബം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടത്.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്നുള്ള ഡോക്ടര്‍മാരുടെ ഒരു സംഘത്തെ പോസ്റ്റ് മോര്‍ട്ടത്തിനായി ഭോപ്പാലിലേക്ക് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി ട്വിഷയുടെ കുടുംബ അഭിഭാഷകന്‍ പറഞ്ഞു. രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന വീട്ടുകാരുടെ അപേക്ഷ കീഴ്ക്കോടതി നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്.

മെയ് 12 ന് ഭോപ്പാലിലെ കത്താറ ഹില്‍സ് പ്രദേശത്തെ ഭര്‍തൃവീട്ടിലാണ്, 33 കാരിയായ മോഡലും നടിയുമായ ട്വിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ട്വിഷയുടെ ഭര്‍ത്താവ് കുടുംബം മയക്കുമരുന്നിന് അടിമയാണെന്നും മകളെ മരണത്തിലേക്ക് തള്ളിവിട്ടതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഭോപ്പാലിലെ എയിംസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍, പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി കുടുംബം രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെടുകയായിരുന്നു.

ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. ട്വിഷയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളെക്കുറിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിശദമായി പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ട്വിഷയുടെ അഭിഭാഷകൻ ചോദിച്ചിരുന്നു. ഭോപ്പാൽ സ്വദേശി സമർഥ് സിങ്ങുമായി 2025 ഡിസംബറിലായിരുന്നു ട്വിഷയുടെ വിവാഹം. 2024ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

ട്വിഷയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, ട്വിഷയുടെ ഭർത്താവ് സമർഥ് സിങ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. ട്വിഷയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സമർഥിനെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. സമർത് സിംഗിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അയാളുടെ പാസ്‌പോർട്ട് റദ്ദാക്കാൻ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

Twisha Sharma death case: Madhya Pradesh HC allows second postmortem

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

'പേട്രിയറ്റ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഫുൾ ഫാമിലി 'കറുപ്പിൽ' ആണല്ലോ! സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക; വൈറലായി വിഡിയോ

ജലനിരപ്പ് ഉയരുന്നു, കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം

'ആ ഫയലിൽ തൊട്ടാ എന്ത് സംഭവിക്കുമെന്നാ നീ പറഞ്ഞേ!'; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ടീസർ

SCROLL FOR NEXT