WhatsApp status exposes Rs 2 crore plot to kill Belagavi man X
India

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

ബൈക്ക് അപകടമുണ്ടാക്കി ആശുപത്രിയിലാക്കുകയും ഡ്രിപില്‍ വിഷം ചേര്‍ത്തും ഉറക്ക ഗുളിക നല്‍കിയും കൊല്ലുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ബംഗളൂരു: രണ്ട് കോടി രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതിനായി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഇതിനായി ബൈക്ക് അപകടമുണ്ടാക്കുകയും, പരിക്ക് പറ്റി ആശുപത്രിയിലായ ഭര്‍ത്താവിന് ഡ്രിപിലൂടെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രി ജീവനക്കാരന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. കര്‍ണാടകയിലെ ബെലഗാവിയിലാണ് ക്രൂര കൊലപാതകം നടന്നത്. മുന്‍സൈനികനായ സന്ദീപ് മഞ്ജര്‍ഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്ദീപിന്റെ ഭാര്യ സുമ, കാമുകന്‍, ആശുപത്രി ലാബ് ജീവനക്കാരന്‍ നഴ്‌സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബൈക്ക് അപകടത്തെ തുടര്‍ന്ന് മാര്‍ച്ച് 13നാണ് സന്ദീപിനെ ഹുക്കേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം മൂലം സന്ദീപ് മരിച്ചു. ഫൊറന്‍സിക് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ബിംസ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം സ്ഥിരീകരിച്ചിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.

സംഭവത്തില്‍ പൊലീസിന് ദുരൂഹത തോന്നിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമെന്ന് രേഖപ്പെടുത്തിയിരുന്നതിനാല്‍ മുന്നോട്ടുള്ള അന്വേഷണം സാധ്യമായിരുന്നില്ല. ആ സമയത്താണ് ബൈക്ക് അപകടത്തില്‍ ആശുപത്രിയിലെത്തിയ ആള്‍ എങ്ങനെയാണ് ഹൃദയാഘാതം വന്ന് മരിച്ചതെന്ന സ്റ്റാറ്റസ് സുമയുടെ കാമുകന്‍ പുന്ദാലിക് ഡോംബര്‍ ഇട്ടത്. ഇതേക്കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്ന തരത്തിലായിരുന്നു ഇയാളുടെ സ്റ്റാറ്റസ്. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ പുന്ദലിക്, താനും സുമയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് സന്ദീപിനെ വകവരുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു.

സന്ദീപുമായുള്ള ബിസിനസ് കൂടിക്കാഴ്ചയ്ക്കിടെയാണ് സുമയുമായി പുന്ദലിക് പ്രണയത്തിലായത്. ബന്ധം വളര്‍ന്നതോടെ സന്ദീപിനെ വകവരുത്തി ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ ഇരുവരും തീരുമാനിച്ചു. സന്ദീപറിയാതെ ഇന്‍ഷൂറന്‍സ് പോളിസികള്‍ മൂന്ന് കമ്പനികളുടെ പേരിലേക്ക് മാറ്റി. തുടര്‍ന്ന് ബൈക്ക് അപകടമുണ്ടാക്കി ആശുപത്രിയിലാക്കുകയും ഡ്രിപില്‍ വിഷം ചേര്‍ത്തും ഉറക്ക ഗുളിക നല്‍കിയും കൊല്ലുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ വിഷം സൂക്ഷിച്ച കുപ്പികളും സിറിഞ്ചും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. ആശുപത്രി അധികൃതരും കുറ്റകൃത്യത്തില്‍ പങ്കാളികളായെന്നും ശരിക്കുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവര്‍ കൃത്രിമം കാട്ടിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

In a shocking incident in Belagavi, Karnataka, a woman and her lover were arrested for allegedly murdering her ex-soldier husband to claim a ₹2 crore insurance payout

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും