ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 25 വയസുകാരിയുടെ കൊലപാതകത്തില്‍ 36കാരനായ കാമുകന്‍ അറസ്റ്റില്‍. സ്വദേശമായ തെലങ്കാനയില്‍ നിന്ന് കാമുകനെ കാണാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയതായിരുന്നു യുവതി. ഇവിടെ വച്ച് തന്നെ കല്യാണം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച ശേഷം കാമുകന്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അംരോഹ ജില്ലയില്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഓഫീസിലാണ് മൃതദേഹം കണ്ടത്. തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടത് തെലങ്കാന സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റി ഏജന്‍സിയുടെ തൊട്ടടുത്ത് പെയിന്റ് കട നടത്തുന്ന 36കാരനായ ഷെഹ്‌സാദ് ആണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.
ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും അടുത്തത്. മദ്യപാനത്തിന് അടിമയായ ഷെഹ്‌സാദില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ വിവാഹമോചനം നേടിയത്. സോഷ്യല്‍മീഡിയ വഴി ഷെഹ്‌സാദുമായി അടുപ്പത്തിലായ യുവതി, ഷെഹ്‌സാദിനെ കാണാനാണ് ഹൈദരാബാദില്‍ നിന്ന് അംരോഹയില്‍ എത്തിയത്. നവംബര്‍ എട്ടിനാണ് ഇരുവരും ആദ്യമായി നേരിട്ട് കാണുന്നത്.
ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ, ഷെഹ്‌സാദിനോട് തന്നെ വിവാഹം ചെയ്യാന്‍ 25കാരി നിര്‍ബന്ധിച്ചു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായി. കുപിതനായ ഷെഹ്‌സാദ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്ക് അടിച്ചു. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സെക്യൂരിറ്റി ഏജന്‍സിയില്‍ മൃതദേഹം ഉപേക്ഷിച്ച് ഷെഹ്‌സാദ് കടന്നുകളഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത യുവതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷെഹ്‌സാദ് പിടിയിലായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates