ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താൻ ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതോടെ രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കൂടും.
തീപ്പെട്ടിയുടെ ജിഎസ്ടി 12 ശതമാനമാക്കി യുക്തി സഹമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ എംആർഒ (മെയിന്റനൻസ് റിപ്പയർ ഓവർഹോൾ) സേവനങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. നിരക്കുമായി ബന്ധപ്പെട്ട എല്ലാ മാറ്റങ്ങളും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
കാലതാമസം നേരിട്ട ജിഎസ്ടി പേയ്മെന്‍റിന് ജൂലൈ ഒന്ന് മുതൽ അറ്റ നികുതി ബാധ്യതയുടെ പലിശ ആകർഷകമാക്കി. ജിഎസ്ടിആർ -9 സിക്ക് സമയ പരിധി ഇളവ് നൽകുന്ന ഏറ്റവും പുതിയ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചെറുകിട വ്യവസായങ്ങൾക്ക് ആശ്വാസകരമായ തീരുമാനങ്ങളാണ് ഉണ്ടായത്. അഞ്ച് കോടിയിൽ താഴെയുള്ള വാർഷിക വിറ്റുവരവ് ഉള്ളവർക്ക്, വാർഷിക റിട്ടേൺ, അനുരഞ്ജന പ്രസ്താവന എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി.
ജിഎസ്ടി കൗണ്‍സിലിന്‍റെ 39 മത് യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. നഷ്ടപരിഹാര സെസ്സായി 78,000 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രി പറഞ്ഞു. സ്ഥിതിവിവര കണക്കുകളുമായി ബന്ധപ്പെട്ട ആകെ നഷ്ട പരിഹാരം 1.2 ലക്ഷം കോടി രൂപയാണ്.
2020 ജൂലൈ മുതല്‍ ഇൻഫോസിസ് മികച്ച ജിഎസ്ടിഎൻ സംവിധാനം ഉറപ്പാക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി ജിഎസ്ടി കൗൺസിലിന്റെ അടുത്ത മൂന്ന് മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ അവസ്ഥയെക്കുറിച്ച് കൗൺസിൽ അപ്ഡേറ്റ് ചെയ്യുകയും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ജിഎസ്ടിയുടെ ഐടി സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 2021 ജനുവരി വരെ നിലേകനി സമയം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates