കണ്ണൂർ: 15 കോടി രൂപ മുടക്കി നിർമ്മിച്ച കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശരേഖ കിട്ടാതെ വലഞ്ഞ കെട്ടിടനിർമാതാവ് ജീവനൊടുക്കി. നഗരസഭയിൽ പല തവണ കയറിയിറങ്ങിയിട്ടും രേഖകൾ ലഭാക്കാഞ്ഞതിനെത്തുടർന്നാണ് പ്രവാസി വ്യവസായി ജീവനൊടുക്കിയത്. 49കാരനായ സാജൻ പാറയിലാണ് ആത്മഹത്യ ചെയ്തത്.
കൺവൻഷൻ സെന്ററിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നും കെട്ടിടം പൊളിക്കണമെന്നും നഗരസഭ നോട്ടിസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സാജൻ നൽകിയ പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു. പിന്നീട് നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറിൽ കൺവൻഷൻ സെന്ററിൽ പരിശോധന നടത്തി. കെട്ടിടത്തിന് അപാകതയില്ലെന്ന റിപ്പോർട്ടാണ് ടൗൺ പ്ലാനിങ് ഓഫിസർ നൽകിയതെന്നാണ് സാജന്റെ കമ്പനിയായ പാർഥ ബിൽഡേഴ്സ് അധികൃതർ അവകാശപ്പെടുന്നത്. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉടമസ്ഥാവകാശരേഖ പിടിച്ചുവച്ചിരിക്കുന്നതെന്ന് സാജൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.
അതേസമയം ആരോപണം ശരിയല്ലെന്നും അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ചിരുന്നുവെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി. സാജൻ കെട്ടിടത്തിന്റെ പുതിയ പ്ലാൻ സമർപ്പിച്ചിട്ടില്ലെന്നും പ്ലാൻ അനുസരിച്ചല്ല നിർമാണമെന്നു കെട്ടിടം പൂർത്തിയായപ്പോഴാണ് കണ്ടെത്തിയതെന്നു നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ് പറഞ്ഞു. രേഖ വൈകാൻ ഇതാണു കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിലാണ് സംഭവം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം സാജന്റെ സംസ്കാരം നടത്തി. ഭാര്യ: ബീന, മക്കൾ: പാർഥിവ്, അർപിത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates