കോഴിക്കോട്; വളർത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പറയഞ്ചേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. അയൽവാസിയുടെ ജിമ്മി എന്ന നായയെ കൊന്നതിന് പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. റോഡിലൂടെ പോവുകയായിരുന്ന നായയുടെ മേലെ വണ്ടി കയറ്റിയിറക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
സംഭവം പുറത്തറിഞ്ഞത് സിസിടിവി പരിശോധിച്ചപ്പോൾ
ഒക്ടോബർ മൂന്നിനാണ് ദാരുണസംഭവമുണ്ടായത്. പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെ അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓട്ടോ കയറ്റിയിറക്കി. വാഹനത്തിനടിയില്‍നിന്നും പ്രാണനുംകൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു. പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയത്. സംസ്കരിച്ച നായയുടെ മൃതദേഹം പൊലീസ് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
7 വർഷം മുൻപ് എത്തി, പ്രദേശവാസികളുടെ പൊന്നോമന
പറയഞ്ചേരിയിലെ നാലോളം വീട്ടുകാർ ചേർന്നാണ് കൊല്ലപ്പെട്ട ജാക്കി എന്ന നായയെ സംരക്ഷിച്ചത്. 7 വർഷങ്ങൾക്ക് മുന്‍പ് പറയഞ്ചേരി ചേവങ്ങോട്ട് കുന്നിലെത്തിയ ജാക്കി പ്രദേശവാസികളുടെ പ്രിയപ്പെട്ട നായയായിരുന്നു. എന്നാൽ പ്രദേശവാസിയായ സന്തോഷ് നായയോട് മുൻപും ക്രൂരമായി പെരുമാറിയിട്ടുണ്ട്. സന്തോഷിൻ്റെ വണ്ടി ഇടിക്കുന്ന വീഡിയോ കണ്ട് വിശദീകരണം തേടിയവരോട് മോശമായിട്ടാണ് അയാൾ പെരുമാറിയതെന്നും പരാതിയുണ്ട്.
അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങൾ
മൃഗങ്ങൾക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പൊലീസ് സന്തോഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശവാസികളും ഇയാൾക്കെതിരെ മൊഴി നല്‍കിയിരുന്നു. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates