കുമളി: ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗര്‍ണ്ണമി ഉത്സവം നാളെ ( വെള്ളിയാഴ്ച). വര്‍ഷത്തില്‍ ചിത്ര പൗര്‍ണ്ണമ്മി നാളില്‍ മാത്രമാണ് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം അനുവദിയ്ക്കുക.
കേരളത്തിലെ പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവി ക്ഷേത്രം കുമളിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ പെരിയാര്‍ വന മേഖലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ആണ് ക്ഷേത്രം. തര്‍ക്ക മേഖലയായതിനാല്‍ ഇടുക്കി, തേനി കളക്ടര്‍മാരുടെയും പൊലീസ് മേധാവികളുടെയും സാനിധ്യത്തിലാണ് പ്രവേശനം.
ഐതീഹ്യവും ക്ഷേത്രവും
ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥകളും വിശ്വാസങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മംഗളാ ദേവി ക്ഷേത്രം. മധുരപുരി ചുട്ടെരിച്ച കണ്ണകി ഇവിടെ എത്തിയെന്നാണ് ഐതീഹ്യം. കരിങ്കല്ല് ചതുര കഷണങ്ങളായി അടുക്കി വെയ്ക്കുന്ന പുരാതന നിര്‍മ്മാണ ശൈലിയിലാണ് ക്ഷേത്രം ഒരുക്കിയിരിയ്ക്കുന്നത്. കൊടുംവനത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങള്‍ പോലും തകര്‍ന്ന അവസ്ഥയില്‍ ആയതിനാല്‍ പ്രതിഷ്ഠ ആരുടേതെന്ന് പോലും അറിയാത്ത അവസ്ഥയില്‍ ആയിരുന്നു.
നൂറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ക്ഷേത്രത്തിന് 1980 കളില്‍ തമിഴ്‌നാട് അവകാശ വാദം ഉന്നയിക്കുകയായിരുന്നു.തുടര്‍ന്ന് ചിത്ര പൗര്‍ണ്ണമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ ഒന്നില്‍ കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്‌നാട്ടിലെയും പൂജാരിമാര്‍ക്ക് പൂജയ്ക്ക് അനുവാദം നല്‍കുകയായിരുന്നു.
ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം രാവിലെ ആറ് മണി മുതല്‍
മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗര്‍ണ്ണമി ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് രാവിലെ ആറ് മണി മുതല്‍ പ്രവേശനം അനുവദിക്കും. ഉച്ചയ്ക്ക് 2.30ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെ എല്ലാ ഭക്തരും വനമേഖലയില്‍ നിന്ന് തിരിച്ചിറങ്ങേണ്ടതാണ്. രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല.
കുമളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ്പ് ജീപ്പുകള്‍ക്ക് രാവിലെ 5.30 മുതല്‍ ഉച്ചയ്ക്ക് 1.45 വരെ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിക്കണം. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ്പ് ജിപ്പുകള്‍ക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പ്രവേശനത്തിനും തിരിച്ചുമിറങ്ങുന്ന പാതകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എക്സിറ്റ് പോയിന്റിലൂടെയാകും ഇത്തവണ പ്രവേശനം. തിരക്ക് ഒഴിവാക്കാന്‍ ഭക്തര്‍ക്ക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. പാദരക്ഷകള്‍ സൂക്ഷിക്കുന്നതിന് ക്ഷേത്രത്തിന് പുറത്ത് പ്രത്യേക സൗകര്യമുണ്ടാകും.
ഭക്ഷണത്തിനും കുടിവെള്ള വിതരണത്തിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വൈദ്യ സഹായത്തിന് ഇരു സംസ്ഥാനത്ത് നിന്നുള്ള മെഡിക്കല്‍ സംഘത്തെ ക്ഷേത്ര പരിസരത്ത് വിന്യസിക്കും. ആവശ്യത്തിന് ശുചിമുറികളും സജ്ജമാക്കും. വനത്തിലും ക്ഷേത്രപരിസരത്തും ഏതെങ്കിലും തരത്തിലുള്ള നൃത്തരൂപങ്ങളോ തമിഴ്, മലയാളം, ഇംഗീഷ് ഭാഷകളിലുള്ള പ്രചാരണ സാമഗ്രികളുടെ വിതരണമോ പ്രദര്‍ശനമോ പാടില്ല.
കര്‍ശന നിയന്ത്രണങ്ങള്‍:
അഞ്ചു ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, അലുമിനിയം ഫോയില്‍ എന്നിവ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ പാടില്ല.
ഭക്ഷണം വാഴ ഇലകളില്‍ പൊതിഞ്ഞ് കൊണ്ടുവരണം.
സസ്യാഹാരം മാത്രമേ അനുവദിക്കൂ.
മദ്യം, മയക്കുമരുന്ന് എന്നിവ വനമേഖലയില്‍ കര്‍ശനമായി നിരോധിച്ചു.
വനത്തിനുള്ളില്‍ പാചകം ചെയ്യാനോ പടക്കം പൊട്ടിക്കാനോ പാടില്ല.
വനമേഖലയില്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കില്ല. ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.
ലൗഡ്സ്പീക്കര്‍, ആംപ്ലിഫയര്‍ തുടങ്ങിയ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങള്‍ വനത്തിനുള്ളില്‍ അനുവദിക്കില്ല.
വൈക്കോല്‍ തുടങ്ങി എളുപ്പത്തില്‍ തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കൊണ്ടു വരരുത്.
വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുവരുന്നത് ശിക്ഷാര്‍ഹമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates