Congress has joined hands with the Sivagiri Mutt ഫെയ്‌സ്ബുക്ക്
Kerala

ശിവഗിരി മഠം വഴി ഈഴവരിലേക്കിറങ്ങാന്‍ കോണ്‍ഗ്രസ്; ഗുരു - ഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം പുതിയ വേദിയൊരുക്കുന്നു

പരിപാടിയെ കുറിച്ച് അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

മനോജ് വിശ്വനാഥന്‍

കൊച്ചി: ശ്രീനാരായണ ഗുരു - മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികാഘോഷം ജാതി-സാമുദായിക സമവാക്യങ്ങളുടെ പുതിയ വേദിയാക്കാന്‍ കോണ്‍ഗ്രസ്. ശിവഗിരി മഠവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി ഈഴവ സമുദായവുമായുള്ള ബന്ധം ശക്തമാക്കാനുള്ള വേദിയാക്കിമാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. ഫെബ്രുവരി 18 ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

യുഡിഎഫില്‍ മുസ്ലീംലീഗിന്റെ സ്വാധീനത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു എന്ന ആക്ഷേപം സിപിഎമ്മും ബിജെപിയും നിരന്തരം ഉന്നയിക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കാനുള്ള വേദിയായി പരിപാടിമാറുമെന്നാണ് വിലയിരുത്തല്‍. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ട് വച്ച നായര്‍ - ഈഴവ ഐക്യനീക്കം പാളിയ സാഹചര്യത്തില്‍ ഇരു സമുദായങ്ങളെയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ശക്തമാക്കുകയാണ്.

കേരളത്തിലെ ഹിന്ദു വിഭാഗങ്ങള്‍ക്കിയിലെ ഏറ്റവും വലിയ സമൂഹമാണ് സംസ്ഥാന ജനസംഖ്യയുടെ 24% വരുന്ന ഈഴവ വിഭാഗം. എന്നാല്‍ ഈഴവ പ്രാതിനിധ്യം കോണ്‍ഗ്രസില്‍ കുറയുന്ന സാഹചര്യമാണുള്ളത്. ഈഴവ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഈഴവര്‍ക്കിടയിലെ ആശങ്കകള്‍ പരിഹരിച്ച് സമുദായത്തെ കൂടെ നിര്‍ത്താന്‍ ആണ് നീക്കം. ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.

എഐസിസി മുന്‍കൈയെടുത്താണ് ഗാന്ധി-ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ ശിവഗിരി മഠവുമായി സഹകരിച്ച് നടത്തുന്നതെന്ന് പരിപാടിയുടെ സ്വീകരണ സമിതി ചെയര്‍മാന്‍ എം ലിജു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കേരളത്തിലെ സാമൂഹിക പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉദ്ഘാടനം ചെയ്തതെന്നും എം ലിജു പറഞ്ഞു.

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുമായുള്ള സഹകരണം ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സ്ഥിരീകരിക്കുന്നു. 2025 മാര്‍ച്ചില്‍ ആരംഭിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമാണ് കൊല്ലത്തെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടി. പ്രിയദര്‍ശിനി ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ശിവഗിരി മഠത്തില്‍ നിന്നുള്ള സന്യാസിമാര്‍ പങ്കെടുക്കും. 2025 ഡിസംബറില്‍ എഐസിസി മംഗളൂരുവില്‍ സംഘടിപ്പിച്ച സമാനമായ പരിപാടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തതെന്നും പരിപാടിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശിവഗിരി ട്രസ്റ്റ് അംഗം സ്വാമി ജ്ഞാന തീര്‍ത്ഥ പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ഗുരു പരിനിര്‍വാണ പൂജയും യതി പൂജയും ഉണ്ടായിരിക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുരു - ഗാന്ധി കൂടിക്കാഴ്ച സംബന്ധിച്ച ആഘോഷങ്ങളോട് മറ്റ് പാര്‍ട്ടികള്‍ സഹകരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്നും സ്വാമി ശുഭാംഗാനന്ദ പ്രതികരിച്ചു.

'ഗുരുദേവനും ഗാന്ധിജിയും തമ്മിലുള്ള ചര്‍ച്ചയുടെ പ്രാധാന്യം കോണ്‍ഗ്രസ് മനസിലാക്കുന്നു. നേരത്തെ കര്‍ണാടക സര്‍ക്കാര്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ, ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് കേരളത്തില്‍ സമാനമായ ഒരു പരിപാടി എന്തുകൊണ്ട് നടത്തുന്നില്ലെന്ന് ചോദിച്ചു. പിന്നീടാണ് ഇപ്പോഴത്തെ ചടങ്ങനെക്കുറിച്ചുള്ള ആശയം ഉയരുന്നത്. മഠം അതുമായി സഹകരിക്കുകയായിരുന്നു. തീയതി ഉള്‍പ്പെടെ നേരത്തെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു എന്നും സ്വാമി ശുഭാംഗാനന്ദ പറയുന്നു. പരിപാടിയിലേക്ക് എസ്എന്‍ഡിപി യോഗത്തെയും ക്ഷണിച്ചിട്ടുണ്ട്. അടൂര്‍ പ്രകാശ് നേരിട്ട് വെള്ളാപ്പള്ളിയെ കണ്ട് ക്ഷണിച്ചിരുന്നു എന്ന് സ്വാമി ജ്ഞാന തീര്‍ത്ഥയും വ്യക്തമാക്കുന്നു.

എന്നാല്‍, ഇത്തരം ഒരു പരിപാടിയെ കുറിച്ച് അറിയില്ലെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട്. 'ഒരു മാസം മുമ്പ് അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചിരുന്നു, പക്ഷേ ഈ പരിപാടിയെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഗുരുദേവനുമായി ഒരിക്കലും ഇടപഴകാത്തവര്‍ ഇപ്പോള്‍ അദ്ദേഹത്തെ ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ട്. ഒരു തെരഞ്ഞെടുപ്പിന് മുമ്പ് പരിപാടി സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ ഗുരുദേവനെ ആദരിക്കുമ്പോള്‍, അതിനെ ഒരു രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നത് ശരിയാണോ?' എന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

In a calculated attempt to fine-tune caste and community equations ahead of the assembly elections, the Congress has joined hands with the Sivagiri Mutt to organise an event marking the centenary of the historic meeting between Sree Narayana Guru and Mahatma Gandhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുമോ?; ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ്

'അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; 'പിടിയിലാകാനുള്ളത് സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍'

വീട്ടിലെ ചില പൊടിക്കൈകൾ കൊണ്ട് താരൻ എളുപ്പം അകറ്റാം

എലിക്കു വിഷം വെക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; വീട്ടമ്മ മരിച്ചു

SCROLL FOR NEXT