സുകുമാരക്കുറുപ്പ് ഫയൽ
Kerala

'നിങ്ങള്‍ സുകുമാരക്കുറുപ്പ് അല്ലേ?', മുറിവ് വച്ചുകെട്ടി ആള്‍ മുങ്ങിയെന്ന് രത്നമ്മ; നഴ്‌സിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ കൊലപാതകക്കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ദുരൂഹ തിരോധാനത്തില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കുറുപ്പിനെ കണ്ടതായി മുമ്പ് മൊഴി നല്‍കിയ മലയാളി നഴ്‌സിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രത്‌നമ്മയുടെ മൊഴിയാണ് പൊലീസ് എടുത്തത്.

താന്‍ ജോലി ചെയ്തിരുന്ന കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ സുകുമാരപ്പുറുപ്പ് എത്തിയിരുന്നതായാണ് രത്‌നമ്മയുടെ വെളിപ്പെടുത്തല്‍. 42 വര്‍ഷം മുമ്പാണ് സുകുമാരക്കുറുപ്പിനെ കാണാതാകുന്നത്. 1984 ല്‍ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു രത്‌നമ്മ. ചാക്കോയുടെ കൊലപാതകത്തിന് ശേഷം മുങ്ങിയ സുകുമാരക്കുറുപ്പിന് നേരിയ പരിക്കേറ്റിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പരിക്കിനു ചികിത്സിക്കാനായി സുകുമാരക്കുറുപ്പ് എത്തിയെന്ന് രത്‌നമ്മ പറഞ്ഞു.

പത്രവാര്‍ത്തകളിലൂടെ സുകുമാരക്കുറുപ്പിനെക്കുറിച്ച് കേട്ടിരുന്നു. മുറിവുകള്‍ പരിശോധിക്കുന്നതിനിടെ, നിങ്ങള്‍ സുകുമാരക്കുറുപ്പ് അല്ലേയെന്ന് രത്‌നമ്മ ചോദിച്ചു. അതേയെന്ന് അയാള്‍ മറുപടിയും നല്‍കി. മുറിവ് പരിചരിച്ചതിനു പിന്നാലെ സുകുമാരക്കുറുപ്പ് അവിടെ നിന്നും രക്ഷപ്പെട്ടു. അന്ന് കണ്ടതല്ലാതെ പിന്നീട് സുകുമാരക്കുറുപ്പ് എങ്ങോട്ടു പോയി എന്നറിയില്ലെന്നും രത്‌നമ്മ പറഞ്ഞു. സുകുമാരക്കുറുപ്പിനെ കണ്ട കാര്യങ്ങള്‍ വിശദീകരിച്ച് രത്‌നമ്മ അന്നുതന്നെ കേരള പൊലീസിന് കത്തെഴുതിയിരുന്നു.

അതേത്തുടര്‍ന്ന് രത്‌നമ്മയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. രത്‌നമ്മ ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ച് നാട്ടില്‍ കഴിയുകയാണ്. ഇതിനിടെയാണ് ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും രത്‌നമ്മയുടെ മൊഴിയെടുത്തത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പറഞ്ഞ മൊഴി തന്നെയാണ് രത്‌നമ്മ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചതെന്നാണ് സൂചന. 1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്.

ക്രൈംബ്രാഞ്ചിന്റെ പക്കല്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന, ഉത്തരം കണ്ടെത്താത്ത ഒട്ടേറെ ഫയലുകളുണ്ട്. അവയില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന കേസുകള്‍, കോടതിയില്‍ നല്‍കി തീര്‍പ്പാക്കാനായി ഒരു സ്‌പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സുകുമാരക്കുറുപ്പിന്റെ ഫയല്‍ പൊടിതട്ടിയെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

Crime Branch makes a crucial move in the Sukumarakurup disappearance case; investigation team records statement of a Malayali nurse

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കട്ടിലും മെത്തയും രോഗികളുടെ അവകാശം'; മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍

ബ്ലീച്ചിങ് പൗഡർ ഇടപാടിൽ 7.32 കോടിയുടെ ക്രമക്കേട് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

'ഒരുപാട് സത്യവും ആദർശവുമുള്ള സിനിമ, എനിക്ക് ഇഷ്ടപ്പെട്ടു'; 'മോളിവുഡ് ടൈംസി'നെ പ്രശംസിച്ച് അനുരാ​ഗ് കശ്യപ്

സാധാരണകാരന്റെ വേഷത്തില്‍ മമ്മൂക്കയെ കണ്ട് കിളിപോയ ആന്ധ്രാ ആരാധകര്‍; ബില്ല് ചോദിച്ച് വാങ്ങി പേ ചെയ്തു..!

'വാഹനം കളിപ്പാട്ടമല്ല, അപകടം പിടിച്ച യന്ത്രമാണ്'; ഡ്രൈവിങ് സംസ്‌കാരത്തില്‍ മാറ്റം വേണമെന്ന് മന്ത്രി സിപി ജോണ്‍