രാഹുൽ മാങ്കൂട്ടത്തിൽ ( Rahul Mamkootathil ) 
Kerala

സസ്പെന്‍ഷന്‍ കാലത്ത് എങ്ങനെ പെരുമാറണമെന്നറിയാം, സഭയില്‍ എത്തിയത് പാര്‍ട്ടിയെ ധിക്കരിച്ചല്ല: രാഹുല്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ എംഎല്‍എ ഹോസ്റ്റലിന് സമീപം വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടിയെ ധിക്കരിച്ചല്ല നിയമസഭയിലെത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  എംഎല്‍എ. ഏതെങ്കിലും കാലത്ത് അനുകൂലമായതോ, വ്യക്തിപരമായി പ്രതികൂലമായതോ ആയ തീരുമാനം പാര്‍ട്ടി എടുക്കുമ്പോള്‍, ആ തീരുമാനത്തെ ധിക്കരിക്കുവാനോ ലംഘിക്കുവാനോ ഒരുകാലത്തും ശ്രമിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ അല്ല താന്‍. ഇപ്പോഴും, സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പരിപൂര്‍ണ വിധേയനായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

താന്‍ ഏതൊക്കെയോ നേതാക്കളെയൊക്കെയോ കാണാന്‍ ശ്രമിച്ചെന്നും, അവര്‍ കാണാന്‍ കൂട്ടാക്കിയില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒരു സസ്‌പെന്‍ഷന്‍ കാലയളവില്‍ ഒരു പ്രവര്‍ത്തകന്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ബോധ്യം, വളരെക്കാലമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ആളെന്ന നിലയ്ക്ക് തനിക്കുണ്ട്. അതുകൊണ്ടു തന്നെ ഒരു നേതാവിനെയും വ്യക്തിപരമായി കാണാന്‍ ശ്രമിച്ചിട്ടില്ല. ആരെയും കണ്ടിട്ടുമില്ല. ആരും അനുവാദം നിഷേധിച്ചിട്ടുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങളില്‍ മൗനത്തിലാണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ആരോപണം ഉണ്ടായതിന് തൊട്ടടുത്ത ദിവസം മാധ്യമങ്ങളെ കണ്ടയാളാണ് താന്‍. പിന്നീടും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് തോന്നിയപ്പോള്‍, വീണ്ടും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ തനിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ സമരം ചെയ്തതിന് 18-ാമത്തെ വയസ്സില്‍ ജയിലില്‍ പോയ ആളാണ് താനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ പോയത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്നത് ഒരു തരത്തിലും തനിക്ക് അനുകൂലമായിട്ടുള്ള അന്വേഷണം അല്ലെന്ന് ഉറപ്പിക്കാം. തനിക്കെതിരായി എന്തെങ്കിലുമുണ്ടെങ്കില്‍, തന്നെ കൊന്നു തിന്നാന്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

നിയമസഭ വിട്ടിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ എംഎല്‍എ ഹോസ്റ്റലിന് സമീപം വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തങ്ങളെല്ലാം ഇവിടെയുണ്ടെന്നും, പ്രതിഷേധം അറിയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് കാര്‍ തടഞ്ഞതെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി എംഎല്‍എയുടെ കാര്‍ പോകാന്‍ വഴിയൊരുക്കുകയായിരുന്നു. ജനാധിപത്യപരമായ ഒരു സമരത്തിനും താന്‍ എതിരല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്.

Rahul Mamkootathil explains why he arrived in the Assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

SCROLL FOR NEXT