തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് സംബന്ധിച്ച് സർക്കാരിൻ്റെ മദ്യനയത്തിൽ തീരുമാനം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു. വിൽക്കാൻ തീരുമാനമായാൽ അന്ന് അന്ന് ചുമത്താനുള്ള നികുതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പന സംബന്ധിച്ച ചർച്ചകൾ തുടങ്ങിവെച്ചതും അവതരിപ്പിച്ചതും എൽഡിഎഫാണ്. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി ലിജു വ്യക്തമാക്കി.
നികുതി ഘടന തീരുമാനിച്ചത് കൊണ്ട് മാത്രം വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിൽക്കാനാവില്ല. സംസ്ഥാനത്ത് ഇതിൻ്റെ ലേബൽ, ബ്രാൻഡ് രജിസ്‌ട്രേഷൻ തുടങ്ങിയവ പൂർത്തിയാക്കണം. ബീവറേജ്‌സ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിടണം. എന്നാൽ മാത്രമേ ഇവിടെ വിൽക്കാനാവൂ. ധനബില്ലിലെ നികുതി സംബന്ധിച്ച ക്ലോസുകള്‍ നിലവില്‍ വരണമെങ്കില്‍ ആദ്യം മദ്യ നയവും പിന്നാലെ നോട്ടിഫിക്കേഷനും വരണമെന്നും ലിജു വ്യക്തമാക്കി.
മദ്യം വില്‍ക്കണമെങ്കില്‍ ലേബല്‍ റജിസ്ട്രേഷനും ബ്രാന്‍ഡ് റജിസ്ട്രേഷനും ശേഷം എക്സൈസ് ആണ് അനുമതി നല്‍കേണ്ടത്. മിലിട്ടറി ക്യാന്റീന്‍ ഉള്‍പ്പടെ എവിടെയാണേലും മദ്യം വില്‍ക്കണമെങ്കില്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി വേണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 23 വയസ്സുള്ളവര്‍ക്ക് മാത്രമേ മദ്യം വാങ്ങാന്‍ കഴിയുള്ളൂയെന്നും പ്രായപരിധി കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് വിഎം സുധീരന്റെ പ്രസ്താവനയെയും ലിജു പിന്തുണച്ചു. ബജറ്റ് ഒരു ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് ആണ്. വി.എം സുധീരന് ആശങ്ക പറയാം. ഞങ്ങളുടെ പാര്‍ട്ടിയില്‍ അഭിപ്രായം ആര്‍ക്കും പറയാം. യെസ്‌ബോസ് സംവിധാനമല്ല പാർട്ടിക്കുള്ളത്. സിപിഎമ്മിനെ പോലെ പിണറായി വിജയന്‍ പറയുന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന് കരുതുന്നവരല്ല കോണ്‍ഗ്രസിലുള്ളത്. സിപിഎമ്മിൽ പിണറായിക്ക് മറുവാക്കില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഏകഛത്രപതികളില്ല. അതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യമെന്നും ലിജു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates