

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദത്തിനിടെ മുന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ പൊലീസ് രംഗത്ത്. ഗീനാകുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. അന്വേഷണം അവസാനിച്ചുവെന്ന് കോടതിയെ അറിയിച്ചു. അന്വേഷണം നടക്കുന്ന കേസില്‍ എങ്ങനെ അവസാനിച്ചെന്ന് പറയുമെന്ന് പൊലീസ് ചോദിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടന്നത്.
പ്രതികള്‍ നടത്തിയത് ഗൗരവമേറിയ കുറ്റമാണ്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ജാമ്യം ലഭിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇഡി കോടതിയില്‍ വാദിച്ചു. പ്രതികള്‍ കേന്ദ്ര ഏജന്‍സികളോട് രാഷ്ട്രീയ വൈരാഗ്യം കാട്ടി. കൊല്ലാനുള്ള ആഹ്വാനം നിസ്സാരമായി കാണാനാകില്ല. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ഇഡിയും പൊലീസും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ, കേസിലെ മറ്റു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി പരിഗണിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കോടതി പരിശോധിക്കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. വാദം പൂര്‍ത്തിയായതോടെ 10 പ്രതികളുടെയും വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. പിണറായിയുടെ മകൾ ടി വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. റെയ്ഡ് കഴിഞ്ഞ് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറുകൾ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates