തൃശൂർ: രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ആരംഭിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്ദറിൽ യുവജനങ്ങളുടെ വീര്യവും സൗന്ദര്യവും രാജ്യം കണ്ടതാണെന്ന് പ്രകാശ് രാജ് ഓർമ്മിപ്പിച്ചു. ഒടുവിൽ ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ പൂർണ്ണമായി തിരിച്ചറിഞ്ഞു. അധികാരികളെ ഭയമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായി യുവാക്കൾ ഡൽഹിയിൽ എത്തിയപ്പോൾ പാർലമെന്റ് വിറച്ചു. ഇന്ന് സമരം ചെയ്യാൻ ജന്തർ മന്ദർ മാത്രമല്ല ഉള്ളത്, എവിടെ വേണമെങ്കിലും സമരം ചെയ്യാവുന്ന രീതിയിൽ സമരവേദികൾ മാറിയിരിക്കുന്നു. ഇതോടൊപ്പം നിലവിലെ വ്യവസ്ഥിതികൾക്ക് ബദൽ എന്താണെന്നത് കൂടി ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ ഗൗരവമായി ചർച്ച ചെയ്യണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ് കുമാർ തുടങ്ങിയ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 51,93,881 അംഗങ്ങളെ പ്രതിനിധീകരിച്ച് 590 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 14 ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമായി ആകെ 615 പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും.ഓഗസ്റ്റ് 21-ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന രക്തസാക്ഷി കുടുംബ സംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് 22 ന് വൈകീട്ട് നാല് മണിക്ക് സമാപന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates