പത്തനംതിട്ട: ഗവി വനമേഖലയിൽ അങ്കണവാടി ജീവനക്കാരിയായ മേനക (30) കാട്ടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ മൂഴിയാർ സ്വദേശി വിനോദ് കുമാറിന്റെ നടുക്കുന്ന മൊഴി പുറത്ത്. ഇന്നലെ രാവിലെ ഗവിയിൽ നിന്നും മീനാറിലേക്ക് നടന്നുപോകുകയായിരുന്ന മേനകയെ ഒരു കിലോമീറ്ററോളം ദൂരം ഇയാൾ ഒളിച്ചു പിൻതുടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കാട്ടുപാതയിൽ വെച്ച് നിർബന്ധിച്ച് കടന്നുപിടിക്കുകയും, പ്രതിരോധിച്ച യുവതിയെ റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച് വനത്തിനുള്ളിലെ തോട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അവിടെ വെച്ച് മേനകയുടെ തല തോട്ടിലെ വെള്ളത്തിൽ ബലമായി മുക്കിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. യുവതി മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതി ഗവി വെയ്റ്റിങ് ഷെഡിന് സമീപം തിരിച്ചെത്തുകയും, കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയെയും കൂട്ടി ബസിൽ കയറി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗവി കെഎഫ്‌ഡിസി ജീവനക്കാരനായ സുരേഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മേനക. സഞ്ചനയാണ് മകൾ. വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പത്തനംതിട്ട പൊലീസിന് കൈമാറിയിട്ടുണ്ട്. മൂഴിയാർ എസ്എച്ച്ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദും സംഭവസ്ഥലം സന്ദർശിച്ച് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രതിയെ കുടുക്കിയത് ആ നിർണ്ണായക ഫോൺ കോൾ
മേനകയുടെ ദാരുണമായ മരണം അതിവേഗം തെളിയിക്കാനും പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കാനും അന്വേഷണ ഏജൻസികളെ സഹായിച്ചത് അവർ നടന്നുപോകുമ്പോൾ ചെയ്ത ഒരു ഫോൺ കോളായിരുന്നു. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് വനത്തിലൂടെയുള്ള റോഡിലൂടെ നടന്നുപോകവേയാണ് മേനകയ്ക്ക് നേരെ അതിക്രമമുണ്ടാകുന്നത്. ഈ സമയം അവർ സ്വന്തം പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടാണ് നടന്നിരുന്നത്. പെട്ടെന്ന് പിന്നിൽ നിന്നും ആക്രമണമുണ്ടായതോടെ മേനകയുടെ ഭാഗത്തുനിന്നും നിലവിളിയും അസ്വാഭാവിക ശബ്ദങ്ങളും ഉയർന്നു.
ഫോൺ വിളിക്കിടെ എന്തോ വലിയ അപകടം സംഭവിച്ചെന്ന് മനസ്സിലാക്കിയ പിതൃസഹോദരൻ ഒട്ടും സമയം കളയാതെ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. കാട്ടുപാതയായതിനാൽ ഏതോ വന്യമൃഗം ആക്രമിച്ചെന്നാണ് ആദ്യം വനപാലകരും നാട്ടുകാരും കരുതിയത്. തുടർന്ന് വനപാലകരും കെഎഫ്ഡിസി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഗവി-മീനാർ റോഡിൽ മൂന്നു ഷെഡിന് സമീപം ഗവിയാർ തോടിനോട് ചേർന്ന് മേനകയുടെ മൃതദേഹം കണ്ടെത്തുന്നത്. തലഭാഗം വെള്ളത്തിലും ഉടൽ കരയിലുമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ചെക്ക്പോസ്റ്റിൽ കുടുങ്ങി പ്രതി
യുവതി ക്രൂരമായി കൊല്ലപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടതോടെ, ആ സമയം വഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിനോദ് കുമാറിലേക്ക് നാട്ടുകാരുടെ ശ്രദ്ധ തിരിഞ്ഞു. ഇയാൾ പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഒരു കുട്ടിയുമായി കയറിപ്പോയതായി ചിലർ മൊഴി നൽകി. തുടർന്ന് വള്ളക്കടവ് ചെക്ക്പോസ്റ്റിൽ ഉടൻ തന്നെ വിവരമറിയിക്കുകയും പൊലീസ് ഇടപെട്ട് വിനോദിനെ ബസിൽ വെച്ച് തന്നെ പിടികൂടുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates