കരുനാഗപ്പള്ളി: കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള നാവികസേനയുടെ തെരച്ചിൽ ദൗത്യത്തിന് കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠം. കാണാതായ ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ നടത്തുന്ന ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യുന്നതിനായി ഒറ്റരാത്രികൊണ്ട് മഠം അടിയന്തരമായി ഹെലിപാഡ് നിർമ്മിച്ച് നൽകി. അമൃതപുരി എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലാണ് ഹെലിപാഡ് തയ്യാറാക്കിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, കൊല്ലം ജില്ലാ കളക്ടർ എന്നിവരുടെ പ്രത്യേക അഭ്യർത്ഥനയെത്തുടർന്ന് മാതാ അമൃതാനന്ദമയിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അടിയന്തര നിർമ്മാണം ആരംഭിച്ചത്.
ശനിയാഴ്ച രാത്രി വൈകിയാണ് ഹെലിപാഡ് നിർമ്മാണത്തിനുള്ള നിർദേശം ആശ്രമത്തിൽ ലഭിക്കുന്നത്. ഇതോടെ സമയബന്ധിതമായി പണി പൂർത്തിയാക്കാൻ മഠത്തിലെയും അമൃത സർവ്വകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഉറക്കമൊഴിച്ച് രംഗത്തിറങ്ങുകയായിരുന്നുവെന്ന് മഠം ഭാരവാഹികൾ പറഞ്ഞു.
ഹെലിപാഡ് നിർമ്മാണത്തിനായി പ്രാദേശിക കരാറുകാരിൽ നിന്നും കെട്ടിട സാമഗ്രികൾ ശേഖരിക്കുന്നതിനും അനുബന്ധ വസ്‌തുക്കളും മറ്റും വേഗത്തിൽ എത്തിക്കുന്നതിനുമായി ആശ്രമത്തിന്റെ വാഹനങ്ങൾ രാത്രി മുഴുവൻ സർവീസ് നടത്തി. സന്നദ്ധപ്രവർത്തകരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ തന്നെ ഹെലിപാഡിന്റെ നിർമ്മാണം പൂർത്തിയാക്കി നാവികസേനക്ക് കൈമാറാൻ സാധിച്ചു. കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിൽ ഊർജ്ജിതമായി തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates