കാസർകോട്: യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കാസർകോട് ചന്തേര എംഡിഎംഎ മയക്കുമരുന്ന് കേസിലെ പ്രതികളുടെ ഫോൺ പരിശോധന സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾ തെറ്റെന്ന് വ്യക്തമാകുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ ഇതുവരെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതിനായുള്ള അപേക്ഷ പോലും പൊലീസ് ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പതിവ് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടത്. വിഷയത്തിൽ മാധ്യമപ്രവർത്തകർ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രി രോഷത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളിൽ നിന്നായി ഏഴ് ഫോണുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ ഒരു ഐഫോണും മൂന്ന് ആൻഡ്രോയിഡ് ഫോണുകളും മൂന്ന് കീപാഡ് ഫോണുകളും ഉൾപ്പെടുന്നു. ഈ ഏഴ് ഫോണുകളിൽ അഞ്ചെണ്ണവും നിലവിൽ അന്വേഷണ സംഘത്തിന്റെ പക്കൽ തന്നെയാണുള്ളത്. ശേഷിക്കുന്ന രണ്ട് ഫോണുകൾ മാത്രമാണ് കഴിഞ്ഞ ഓഗസ്റ്റ് 29-ന് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഈ ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയോ അപേക്ഷയോ അന്വേഷണ ഉദ്യോഗസ്ഥർ കോടതിക്ക് മുൻപാകെ നൽകിയിട്ടില്ല.
കേസിലെ മുഖ്യപ്രതി മുഹമ്മദ് ഹുസൈനുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. എന്നാൽ മുഹമ്മദ് ഹുസൈനെ തനിക്ക് പരിചയമുണ്ടെന്നും, മുൻപ് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലുള്ള സ്വാഭാവിക കരുതൽ മാത്രമാണ് നൽകിയിട്ടുള്ളതെന്നുമാണ് മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ചത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രതികൾ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ കേസിൽ നിർണ്ണായക തെളിവാകുമെന്നാണ് കരുതുന്നത്. ഇതുവരെ ഒരു വിദേശ പൗരനും കേരളത്തിന് പുറത്തുനിന്നുള്ള രണ്ട് പേരുമടക്കം ഒൻപത് പേരെയാണ് അന്വേഷണ സംഘം കേസിൽ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates