Kerala Assembly Election 2026 kottayam district 
Kerala

കേരള കോണ്‍ഗ്രസിന്റെ കോട്ടയം, 'കൈ'ക്കരുത്ത് കൂട്ടാൻ യുഡിഎഫ്

2021 ലെ കണക്കുകള്‍ പ്രകാരം കോട്ടയത്ത് എല്‍ഡിഎഫിനാണ് കരുത്ത്. ഒന്‍പതില്‍ അഞ്ചിടത്ത് എല്‍ഡിഎഫും, നാലിടത്ത് യുഡിഎഫും വിജയിച്ചു.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം, കേരള കോണ്‍ഗ്രസിന്റെ വിളനിലം. രാഷ്ട്രീയ അതികായന്‍മാരുടെ ജില്ല. കോട്ടയം തലമുറമാറ്റം കണ്ട പതിറ്റാണ്ടാണ് കടന്നു പോകുന്നത്. കേരള കോണ്‍ഗ്രസുകള്‍ക്ക് ജില്ലയില്‍ അടിപതറിയ കാലം കൂടിയായിരുന്നു ഇത്. 2021 ലെ കണക്കുകള്‍ പ്രകാരം കോട്ടയത്ത് എല്‍ഡിഎഫിനാണ് കരുത്ത്. ഒന്‍പതില്‍ അഞ്ചിടത്ത് എല്‍ഡിഎഫും, നാലിടത്ത് യുഡിഎഫും വിജയിച്ചു.

പാല-

കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വന്തം മണ്ഡലം പക്ഷേ കഴിഞ്ഞ രണ്ട് തവണയായി കെ എം മാണിയുടെ പാര്‍ട്ടിയോട് മുഖം തിരിച്ചു നില്‍ക്കുകയാണ്.

1967 മുതല്‍ 2019 ല്‍ അന്തരിക്കും വരെ കെ എം മാണിയായിരുന്നു പാലയുടെ ജനപ്രതിനിധി. 2019ല്‍ ഏപ്രിലില്‍ മാണിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ പാല കൈവിട്ടു. എന്‍സിപി സ്ഥാനാര്‍ഥിയായി എല്‍ഡിഎഫിനായി മത്സരിച്ച മാണി സി കാപ്പന്‍ പാല പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായ ജോസ് ടോം പുളിക്കുന്നേല്‍ പരാജയം രുചിച്ചു.

2021ല്‍ സാഹചര്യങ്ങള്‍ വീണ്ടും മാറി. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തി. ഇടത് എംഎല്‍എ ആയിരുന്ന മാണി സി കാപ്പന്‍ യുഡിഎഫിലും എത്തി. ജോസ് കെ മാണിയും മാണി സി കാപ്പനും മത്സരിച്ച തെരഞ്ഞെടുപ്പിലും വിജയം യുഡിഎഫിന് ഒപ്പം നിന്നു. ജോസ് കെ മാണിയെ 15378 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ പരായപ്പെടുത്തി.

കടുത്തുരുത്തി-

2006 മുതല്‍ മോന്‍സ് ജോസഫ് ആണ് കടുത്തുരുത്തിയുടെ ജന പ്രതിനിധി. കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പം യുഡിഎഫിന്റെ ഭാഗമായിരുന്നു 2016 വരെ മോന്‍സും കടുത്തുരുത്തിയും.

കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷത്ത് എത്തിയപ്പോഴും മോന്‍സ് യുഡിഎഫില്‍ തുടര്‍ന്നു. 2021ലും വിജയം ആവര്‍ത്തിച്ചു.

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി മത്സരിച്ച സ്റ്റീഫന്‍ ജോര്‍ജിനെ പരാജയപ്പെടുത്തിയായിരുന്നു മോന്‍സിന്റെ നാലാം വിജയം. ഭൂരിപക്ഷം 4256.

വൈക്കം-

കോട്ടയത്തെ ഇടത് പക്ഷത്തിന്റെ ഉറച്ച മണ്ഡലം. 1957, 1991 തെരഞ്ഞെടുപ്പുകളില്‍ ഒഴികെ എല്ലാം ഇടതുപക്ഷത്തിന് ഒപ്പം. ജില്ലയിലെ സിപിഐയുടെ സിറ്റിങ് സീറ്റാണ് വൈക്കം.

2011 ല്‍ കെ അജിത്ത്, 2016, 21 തെരഞ്ഞെടുപ്പുകളില്‍ സി കെ ആശ. കോണ്‍ഗ്രസിന്റെ പി ആര്‍ സോനയെ പരാജയപ്പെടുത്തിയായിരുന്നു സി കെ ആശ മണ്ഡലത്തില്‍ രണ്ടാമൂഴം നേടിയത്. ഭൂരിപക്ഷം 29,122.

ഏറ്റുമാനൂര്‍-

2011 മുതല്‍ ഇടതുപക്ഷത്തിന് ഒപ്പമാണ് ഏറ്റമാനൂര്‍. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി സുരേഷ് കുറുപ്പ് വിജയിച്ചു. 2021 ല്‍ വി എന്‍ വാസവന്‍ സിപിഎമ്മിന്റെ വിജയം ആവര്‍ത്തിച്ചു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റില്‍ അഡ്വ. പ്രിന്‍സ് ലൂക്കോസിനെ 14303 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിഎന്‍ വാസവന്‍ വിജയിച്ചത്.

കോട്ടയം-

2011 മുതല്‍ കോണ്‍ഗ്രസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയിച്ച് വരുന്ന സീറ്റാണ് കോട്ടയം. സിപിഎം സ്ഥാനാര്‍ഥി അഡ്വ. കെ അനില്‍ കുമാറിനെ 18743 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ പരാജയപ്പെടുത്തിയത്.

പുതുപ്പള്ളി-

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലം. 2023ലെ ഉപതെരഞ്ഞെടുപ്പിന് ശേഷം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി ജന പ്രതിനിധിയായി തെരഞ്ഞെടുത്തു.

സിപിഎമ്മിന്റെ ജെയ്ക് സി തോമസിനെ 9044 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി 2021 ല്‍ വിജയം നേടിയത്.

ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജെയ്ക് സി തോമസിനെ 37719 വോട്ടുകള്‍ക്കായിരുന്നു ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്.

ചങ്ങനാശ്ശേരി-

1980 മുതല്‍ 2016 വരെ കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് വിജയിച്ച മണ്ഡലമായിരുന്നു ചങ്ങനാശ്ശേരി.

2021 ല്‍ പക്ഷേ സാചര്യങ്ങള്‍ മാറി. ചങ്ങനാശ്ശേരി എല്‍ഡിഎഫിന് ഒപ്പം നിന്നു. ഇടത് പക്ഷത്ത് എത്തിയ കേരള കോണ്‍ഗ്രസ് എം വിജയിച്ച മണ്ഡലത്തില്‍ നിന്നും അഡ്വ. ജോബ് മൈക്കിള്‍ വിജയിച്ചു. വി ജെ ലാലിക്കെതിരെ 6059 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.

കാഞ്ഞിരപ്പള്ളി-

2011 മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പമാണ് കാഞ്ഞിരപ്പള്ളി. എന്‍ ജയരാജ് മൂന്ന് ടേം ആയി മണ്ഡലത്തില്‍ നിന്നും വിജയിച്ചു വരികയും ചെയ്തു. 2021 ല്‍ കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്ത് എത്തിയതോടെ മണ്ഡലം എല്‍ഡിഎഫിന്റെ അക്കൗണ്ടിലെത്തി.

കോണ്‍ഗ്രസിലെ ജോസഫ് വാഴക്കനെ 13703 വോട്ടുകളുടെ ഭൂരി പക്ഷത്തില്‍ ആയിരുന്നു എന്‍ ജയരാജ് പരാജയപ്പെടുത്തിയത്.

പൂഞ്ഞാര്‍-

യുഡിഎഫിലും എല്‍ഡിഎഫിലും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായി പി സി ജോര്‍ജ് വിജയിച്ചു വന്ന മണ്ഡലം. 1996 മുതല്‍ 2016 വരെ പി സി ജോര്‍ജ് ആയിരുന്നു പൂഞ്ഞാറിന്റെ ജന പ്രതിനിധി. 2021 ല്‍ സാഹചര്യങ്ങള്‍ മാറി. കേരള ജനപക്ഷ എന്ന പേരില്‍ തെഞ്ഞെടുപ്പിന് ഇറങ്ങിയ പി സി ജോര്‍ജ് പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് എം നേതാവ് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ആണ് വിജയം നേടിയത്. 16581 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം.

തദ്ദേശത്തില്‍ കോട്ടയം-

ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എത്തിയ ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് പക്ഷേ കോട്ടയത്ത് എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം നല്‍കിയില്ല. ജില്ലയിലെ 6 നഗരസഭകളില്‍ ആറിലും ഭരണം പിടിക്കാന്‍ യുഡിഎഫിനായി. ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷത്തായി.

ജില്ലാ പഞ്ചായത്ത് ഭരണം വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഉറപ്പിച്ചു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്‍പത് എണ്ണത്തിലും യുഡിഎഫ് ഭരണമാണ്. 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 39 എണ്ണത്തില്‍ ഭരണം യുഡിഎഫ് ഉറപ്പിച്ചു. എല്‍ഡിഎഫിന് 21 എണ്ണം മാത്രമാണ് ഉറപ്പിക്കാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

പാലക്കാട് സിപിഎം - ബിജെപി ഡീല്‍, പകരം പത്ത് സീറ്റില്‍ സഹായത്തിന് ധാരണ: വി ഡി സതീശന്‍

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് മാർച്ച് 31 വരെ അപേക്ഷിക്കാം, 105 പേർക്ക് പ്രവേശനം ലഭിക്കും

കെ സുധാകരന്റെ വീട്ടിലെത്തി ടികെ ഗോവിന്ദന്‍ മാസ്റ്റര്‍; ഷാൾ അണിയിച്ച് സ്വീകരണം (വിഡിയോ)

കാറ്റെങ്ങോട്ട്, ഇടുക്കിയില്‍ സ്വാധീനം തുടരാന്‍ എല്‍ഡിഎഫ്

SCROLL FOR NEXT