തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ മുഖ്യമന്ത്രി വിഡി സതീശന്റെ നടപടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുന്നു. മുഖ്യമന്ത്രി എൻഎസ്എസിനോട് കാണിച്ച നിലപാട് പൊതുജനം വിലയിരുത്തട്ടെയെന്ന് വ്യക്തമാക്കി നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി രണ്ടുതവണ നിഷേധിച്ച മുഖ്യമന്ത്രിയുടെ നടപടി മര്യാദകേടാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ജൂൺ 20-നാണ് മുഖ്യമന്ത്രി തങ്ങൾക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചതായി സുകുമാരൻ നായർ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി തന്റെ ഓഫീസിൽ വെച്ച് ഹിന്ദു ഐക്യവേദി നേതാക്കളെ കാണുകയും നിവേദനം സ്വീകരിക്കുകയും ചെയ്തതാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്. ഹിന്ദു ഐക്യവേദി ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
മുഖ്യമന്ത്രിയെ കാണാൻ തങ്ങൾക്ക് ഇനി താല്പര്യമില്ലെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കി. അദ്ദേഹം മറ്റുള്ളവർക്ക് കൂടിക്കാഴ്ചക്ക് നൽകുന്നുണ്ട്. എനിക്ക് ഇപ്പോൾ അതിൽ ഒരു കാര്യവുമില്ല. ഞങ്ങൾ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു, എന്നാൽ അത് തന്നില്ല. എങ്കിലും ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളുണ്ട്. ഏത് ആവശ്യത്തിനായാണോ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്, അത് മറ്റ് മാർഗ്ഗങ്ങളിലൂടെ ഞങ്ങൾ നേടിയെടുക്കും. — ജി. സുകുമാരൻ നായർ വ്യക്തമാക്കി.
അതേസമയം, ജൂണിൽ നടന്ന ഹിന്ദു നേതൃസമ്മേളനത്തിൽ പാസാക്കിയ നിവേദനം സമർപ്പിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ട ശേഷമാണ് കൂടിക്കാഴ്ചക്കുള്ള അനുമതി ലഭിച്ചതെന്നും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2016-ലും ഹിന്ദു ഐക്യവേദി നേതാക്കൾ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്ന് വിമർശിച്ചവർ എന്തുകൊണ്ട് മിണ്ടിയില്ലെന്നും ബാബു സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു. മുൻപ് ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വി.ഡി. സതീശൻ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്തുവിട്ടത് ആർ.വി. ബാബുവായിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് കോൺഗ്രസിനുള്ളിലും യു.ഡി.എഫിലും വലിയ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്. എല്ലാ സമുദായ സംഘടനകളോടും ഒരേ മാനദണ്ഡം പുലർത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രണ്ട് മുൻ കെപിസിസി പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. വ്യത്യസ്ത സമുദായ സംഘടനകളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് കാലങ്ങളായി മതേതരത്വം കാത്തുസൂക്ഷിക്കുന്ന സംഘടനകളെ സർക്കാരിൽ നിന്നും യുഡിഎഫിൽ നിന്നും അകറ്റാൻ കാരണമാകുമെന്ന് മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. മുഖ്യമന്ത്രി പദവിയിലെത്തിയിട്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിഡി സതീശൻ തുടരുന്ന കർശന നിലപാടിനെയും കോൺഗ്രസിലെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്. യാതൊരു മടിയുമില്ലാതെ ഹിന്ദു ഐക്യവേദി നേതാക്കളെ കാണാമെങ്കിൽ മറ്റുള്ളവരെയും കാണാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ പൊതുവികാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates