aloshious xavier_VD Satheesan 
Kerala

പ്ലീഡർ നിയമനത്തിൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; മുഖ്യമന്ത്രി സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യ വിഴുപ്പലക്കൽ

വിമർശിച്ച വക്താക്കളെ ചാനലുകളിൽ നിന്ന് വിലക്കാൻ സതീശൻ ഗ്രൂപ്പ്; 'കുമ്പിടി ആകേണ്ട' എന്ന് ഷഫീർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് വെറും രണ്ട് മാസം പിന്നിടുമ്പോൾ ഭരണകക്ഷിയായ കോൺഗ്രസിൽ ഗ്രൂപ്പ് പോരും ആഭ്യന്തര ഭിന്നതയും അഭൂതപൂർവ്വമായ പ്രതിസന്ധിയിലേക്ക്. സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തിയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ, സ്വന്തം പോഷകസംഘടനയായ കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടാണ് പാർട്ടിയിൽ വലിയ ചേരിതിരിവിനും വാക്പോരിനും കാരണമായിരിക്കുന്നത്.

വിവാദം കൊഴുക്കുന്നതിനിടെ, കൊച്ചി തേവര കോളേജിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ മടങ്ങിയത് അണികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയതോടെ കോൺഗ്രസിൽ ഭിന്നത മറനീക്കി പുകയുകയാണ്.

വേട്ടയാടൽ അനുവദിക്കില്ലെന്ന് ദീപ്തി മേരി വർഗ്ഗീസും കുഴൽനാടനും

സമരം ചെയ്തും ജയിലിൽ കിടന്നും പോരാടി വന്ന ഒരു നേതാവിനും കെഎസ്‌യുവിനെതിരെ സംസാരിക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് തുറന്നടിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ സമുന്നത നേതാക്കളെല്ലാം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്നവരാണെന്ന് ഓർക്കണം. കെഎസ്‌യു എന്നും പാർട്ടിയുടെ തിരുത്തൽ ശക്തിയാണെന്നും അതിന്റെ പ്രസിഡന്റിനെ കാണാതിരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ജനങ്ങളും അണികളും വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുത്ത സർക്കാരാണെന്ന ബോധ്യം എല്ലാവർക്കും വേണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ഒളിയമ്പ്. പാർട്ടിക്കുള്ളിൽ ശക്തമായ തീയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ച കെപിസിസി വക്താവ് വിആർ. അനൂപ്, ജിന്റോ ജോൺ എന്നിവരുടെ പ്രതികരണങ്ങളാണ് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചപ്പോൾ കെഎസ്‌യു പ്രസിഡന്റിനും കെ.പി.സി.സി ജനറൽ സെക്രട്ടറിക്കും അനുമതി നിഷേധിച്ചതിനെ അനൂപ് രൂക്ഷമായി വിമർശിച്ചിരുന്നു. "പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ്, തെരുവിൽ ചോര ചിന്തിയത് ഈ പിള്ളേരാണ്" എന്നായിരുന്നു ജിന്റോയുടെ ഫേസ്ബുക്ക് കുറിപ്പ്.

സതീശന് കവചമൊരുക്കി മന്ത്രിമാരും നൗഷാദലിയും; വക്താക്കളെ വിലക്കണമെന്ന് പരാതി

അതേസമയം, മുഖ്യമന്ത്രി വിഡി. സതീശന് പൂർണ്ണ പിന്തുണയുമായി അനുകൂലികൾ രംഗത്തെത്തി. മുഖ്യമന്ത്രി കെഎസ്‌യുവിനെ അപമാനിച്ചിട്ടില്ലെന്നും ഭരണപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് മന്ത്രിസഭയാണെന്നും കെ.പി നൗഷാദലി എംഎൽഎ വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിമർശിക്കുന്നവർ മലർന്നു കിടന്ന് തുപ്പുകയാണെന്നും അവർ രാഷ്ട്രീയ ആത്മഹൂതിയാണ് നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിമാരായ എം. ലിജുവും എ.പി. അനിൽകുമാറും സതീശനെ പിന്തുണച്ചു. പോഷകസംഘടനകൾ പരിധികൾ ലംഘിക്കരുതെന്നും ഭരണവിലാസം സംഘടനകളായി മാറരുതെന്നും അനിൽകുമാർ ഓർമ്മിപ്പിച്ചു.

ഇതിനിടെ, മുഖ്യമന്ത്രിയെയും സർക്കാരിനെയും നിരന്തരം സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുന്ന വി.ആർ. അനൂപ്, ജിന്റോ ജോൺ എന്നിവരെ പാർട്ടിയുടെ മീഡിയ പാനലിൽ നിന്നും ചാനൽ ചർച്ചകളിൽ നിന്നും അടിയന്തരമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ കെപിസിസി പ്രസിഡന്റിനും മാധ്യമവിഭാഗം ചുമതലയുള്ള ദീപ്തി മേരി വർഗ്ഗീസിനും ഔദ്യോഗികമായി പരാതി നൽകി. ഇവരുടെ പ്രതികരണങ്ങൾ സിപിഎമ്മിനും ബിജെപിക്കും ആയുധമാകുന്നു എന്നാണ് പരാതിയിലെ ആക്ഷേപം. വക്താക്കൾ തന്നെ സർക്കാരിനെതിരെ തിരിയുന്നത് വിനാശകരമാണെന്ന് സതീശൻ ഗ്രൂപ്പ് വാദിക്കുന്നു. വി.ആർ. അനൂപിനെതിരെ 'കുമ്പിടി ആകേണ്ട' എന്ന് പറഞ്ഞ് ബി.ആർ.എം. ഷഫീറും രംഗത്തെത്തിയിട്ടുണ്ട്.

കെപിസിസിയിൽ നാഥനില്ല; പ്രതിസന്ധിയിൽ ഹൈക്കമാൻഡ്

നിലവിലെ കെപിസിസി അധ്യക്ഷൻ മന്ത്രിസഭയിൽ അംഗമായതോടെ കെ.പിസിസിയിൽ നാഥനില്ലാത്ത അവസ്ഥയാണെന്നാണ് ഗ്രൂപ്പ് വ്യത്യാസമന്യേ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. പാർട്ടി-സർക്കാർ ഏകോപന സമിതി പ്രഖ്യാപനത്തിൽ ഒതുങ്ങി. മുഖ്യമന്ത്രി വി.ഡി. സതീശൻ പല സുപ്രധാന തീരുമാനങ്ങളും ഒറ്റയ്ക്കെടുക്കുന്നു എന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമാണ്. പവർകട്ട് ഉൾപ്പെടെയുള്ള ഗുരുതരമായ ഭരണപ്രതിസന്ധികളിലൂടെ സർക്കാർ കടന്നുപോകുമ്പോഴാണ് ഈ പരസ്യമായ വിഴുപ്പലക്കൽ.

പരസ്യ പ്രതികരണങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ, കെപിസിസി നേതൃത്വത്തിൽ ശക്തനായ ഒരു സ്ഥിരം സാന്നിധ്യമില്ലാത്തതിനാൽ ഇല്ലാത്തതിനാൽ അണികളെയും നേതാക്കളെയും നിയന്ത്രിക്കാൻ ഹൈക്കമാൻഡിന് പോലും സാധിക്കാത്ത 'പുതുയുഗ ശൈലി'യാണ് ഇപ്പോൾ കോൺഗ്രസിൽ ദൃശ്യമാകുന്നത്.

A major internal crisis has erupted within the ruling Congress party in Kerala just two months after the UDF government took office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ട് തുടരും; വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം

"എംപുരാൻ' ബഡ്ജറ്റ് വച്ച് നോക്കിയാൽ നിർമാതാവിന് നഷ്ടമായിരുന്നു; നന്നായി ഓടിയിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പടമായി മാറിയേനെ'

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റുകളിൽ ലഭ്യമായി

കൊക്കെയ്ൻ, തോക്ക്, സെക്സ് റാക്കറ്റ്...! ആരാണ് ലോകകപ്പ് ഫൈനൽ റഫറി വിൻസിച്?

രാത്രികാല പവർകട്ട്; ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് രോഗിക്ക് ദാരുണാന്ത്യം, കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം