പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) പ്രകാരമുള്ള വേതനം മാസങ്ങളായി മുടങ്ങിയിരുന്നു. ഇത് കാരണം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിലായി. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
പുതിയ അധ്യയന വർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും, അട്ടപ്പാടിയിലെ ഡസൻകണക്കിന് ആദിവാസി കുട്ടികൾക്ക് ഇനിയും തങ്ങളുടെ ക്ലാസ് മുറികളിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല. സർക്കാർ സൗജന്യമായി നൽകിയ തുണി ഉപയോഗിച്ച് സ്കൂൾ യൂണിഫോം തുന്നി നൽകാൻ മാതാപിതാക്കളുടെ കൈകളിൽ പണമില്ലാത്തതാണ് പ്രശ്നം. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ സർക്കാർ ലോവർ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന നിരവധി ആദിവാസി വിദ്യാർഥികൾക്കാണ് ഇത് കാരണം പഠനം മുടങ്ങിയത്.
വിഷയത്തിൽ ഇടപെട്ട കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കുടിശ്ശികയായ വേതനം എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ പാലക്കാട് ജില്ലാ കളക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് എന്നിവരടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നിർദേശം നൽകി.
ആദിവാസി വിദ്യാർഥികൾക്ക് യൂണിഫോം തുന്നിക്കുന്നതിനുള്ള ചെലവ് പട്ടികവർഗ വികസന വകുപ്പിന്റെ ക്ഷേമപദ്ധതികളിലൂടെയോ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയോ വഹിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും ജില്ലാ കളക്ടറോട് കമ്മിഷൻ ആവശ്യപ്പെട്ടു. യൂണിഫോമിന്റെ അഭാവത്തിൽ കുട്ടികൾക്ക് പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നിർദേശം.
സംഭവത്തിൽ ജില്ലാ കളക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ഉപ വിദ്യാഭ്യാസ ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസർ, അഗളി, പുതൂർ, ഷോളയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ മൂന്ന് ആഴ്ചയ്ക്കകം പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.
ജൂലൈ 22-ന് പാലക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ നടക്കുന്ന കമ്മിഷൻ സിറ്റിങ്ങിൽ ബന്ധപ്പെട്ട വകുപ്പുകളെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ ഹാജരായി സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ അട്ടപ്പാടിയിലെ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates