M A Baby 
Kerala

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ദുഷ്പ്രചാരവേല നടത്തുമെന്നത് കണ്ടുകൊണ്ട്, നമ്മള്‍ പാലിക്കേണ്ട കരുതലും ശ്രദ്ധയും ഉണ്ടാകേണ്ടതുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: തളിപ്പറമ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിത്വത്തില്‍ ഔചിത്യം പാലിക്കണമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. മലപ്പുറത്ത് 29ാമത് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാര്‍ സമാപന സമ്മേളനത്തിന്റെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കുടുംബാംഗങ്ങള്‍ മത്സരിച്ച ഇടങ്ങളിലെല്ലാം ജനങ്ങള്‍ അവരെ തിരഞ്ഞുപിടിച്ച് തോല്‍പ്പിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ഇത് ആവര്‍ത്തിച്ചു. മുന്‍നിര നേതാക്കളുടെ കുടുംബാംഗങ്ങളെ മത്സരിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്തു. തെറ്റുതിരുത്തല്‍ പ്രക്രിയ വെറും ചടങ്ങായി പാര്‍ട്ടി മാറ്റരുത്. എന്നതായിരുന്നു ചോദ്യം.

ഇതിനകത്ത് രണ്ടു കാര്യങ്ങളാണ് ഉള്ളതെന്ന് മറുപടിയായി എംഎ ബേബി പറഞ്ഞു. പാര്‍ട്ടിയിലുള്ള ഏതൊരാളും പാര്‍ട്ടിയില്‍ തന്നെയുള്ളവരുടെ മകളോ, മകനോ, സഹോദരനോ, സഹോദരിയോ, ഭാര്യയോ, ഭര്‍ത്താവോ ആകാം. ചിലര്‍ അവരുടെ അര്‍ഹത കൊണ്ട് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കടന്നാക്രമിക്കും. അതിന്റെ പിന്നാലെ നമ്മള്‍ പോകാന്‍ പാടില്ല.

അതേസമയം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അര്‍ഹതയുള്ള ഇയാളെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍, അതിനെ വലിയ വിഷയമാക്കി എടുത്ത് പാര്‍ട്ടിയെ കടന്നാക്രമിച്ചേക്കാമെന്ന് തിരിച്ചറിയണം. അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് കാണിക്കണം. അതുവേണ്ട പകരം മറ്റൊരാളെ മതി എന്നു തീരുമാനിക്കാന്‍ സാധ്യതയുണ്ടെങ്കില്‍, ഞാനുമായി ബന്ധപ്പെട്ട ആളാണെങ്കില്‍ ഞാന്‍ മുന്‍കൈ എടുക്കണം. അങ്ങനെയൊരു വശവുമുണ്ട്. എംഎ ബേബി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. നേരിട്ട് ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ ബന്ധമുള്ള പത്തോ പതിനൊന്നോ പേരുണ്ട്. ഒരു മാധ്യമങ്ങള്‍ക്കും അതൊരു പ്രശ്‌നമല്ല. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു നീതി എന്നതാണ് ഇതിലുള്ള പാഠം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ആക്ഷേപം വന്നത് രണ്ടോ മൂന്നോ സീറ്റില്‍ മാത്രമാണ്. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പാര്‍ട്ടിയെ ലക്ഷ്യം വെച്ച് ഇത്തരം ദുഷ്പ്രചാരവേല നടത്തുമെന്നത് കണ്ടുകൊണ്ട്, നമ്മള്‍ പാലിക്കേണ്ട കരുതലും ശ്രദ്ധയും ഉണ്ടാകേണ്ടതുണ്ട്.

കണ്ണൂരിലെ ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വേണ്ട ശ്രദ്ധ ഉണ്ടായില്ലെന്ന് സ്വയം വിമര്‍ശനം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയിട്ടുണ്ട്. അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എംഎ ബേബി വ്യക്തമാക്കി. തളിപ്പറമ്പിലെ പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ്, ആരുടേയും പേരെടുത്ത് പറയാതെ സിപിഎം ജനറല്‍ സെക്രട്ടറി മറുപടി നല്‍കിയത്.

MA Baby responds to Taliparamba CPM candidature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT