തിരുവനന്തപുരം: 2011ല്‍ വി എസ് സര്‍ക്കാരിന്റെ തിരിച്ചുവരവ് തടയാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി വി എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറി ആയിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍. 'വിഎസിനൊപ്പം എന്റെ ദിനങ്ങള്‍' എന്ന പുസ്തകത്തിലാണ് പിണറായി വിജയനെതിരെ സുരേഷ് കുമാര്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു പുസ്തക പ്രകാശനം.
അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, എല്‍ഡിഎഫിന് വിജയസാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ പോലും ജയിക്കാന്‍ സാധ്യത കുറവുള്ള സ്ഥാനാര്‍ഥികളെ മനഃപൂര്‍വം മത്സരിപ്പിച്ചെന്നാണ് പുസ്തകത്തില്‍ ആരോപിക്കുന്നത്. ''രണ്ടാം വി എസ് സര്‍ക്കാര്‍ രൂപീകരിക്കപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പിണറായി വിജയനാണ്. പാര്‍ട്ടിക്ക് ജയസാധ്യതയുണ്ടായിരുന്ന 13 മണ്ഡലങ്ങളില്‍ മോശം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു'' -തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന കൂടിക്കാഴ്ചയില്‍, വി എസ് തന്നോട് പറഞ്ഞതായി സുരേഷ് കുമാര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയതാണിത്. ഇതിന് ഉദാഹരണമായി മണലൂര്‍ മണ്ഡലത്തിലെ തോല്‍വിയും വി എസ് ചൂണ്ടിക്കാട്ടിയതായി പുസ്തകത്തില്‍ പറയുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്.
മൂന്നാറിലെ കയ്യേറ്റ ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും നടപടിക്ക് പിന്തുണ നല്‍കിയിരുന്നെങ്കിലും, സിപിഐ, സിപിഎമ്മിലെ പിണറായി വിഭാഗം, കയ്യേറ്റക്കാര്‍ എന്നിവരില്‍ നിന്ന് വി എസിന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നുവെന്നാണ് ആരോപണം.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ പുസ്തകം പ്രകാശനം ചെയ്തു. വിരമിച്ച ഹൈക്കോടതി ജഡ്ജി ബി കെമാല്‍ പാഷയ്ക്ക് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം നടന്നത്. ചടങ്ങില്‍ സംസാരിച്ച സുധാകരന്‍, വി എസ് അച്യുതാനന്ദന്‍ ജനങ്ങളോടും ജനാധിപത്യത്തോടും പ്രതിബദ്ധത പുലര്‍ത്തിയ നേതാവായിരുന്നുവെന്ന് പറഞ്ഞു.
അതേസമയം, ജസ്റ്റിസ് കെമാല്‍ പാഷ ഈ പുസ്തകം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. മൂന്നാര്‍ ദൗത്യം മികച്ച പദ്ധതിയായിരുന്നുവെങ്കിലും അത് പാതിവഴിയില്‍ തടയപ്പെട്ടു. കൊമ്പനാനയെപ്പോലുള്ള വി എസിനെ പാര്‍ട്ടി കൂച്ചുവിലങ്ങിട്ടതിനാലാണ് മൂന്നാര്‍ ദൗത്യം ഇടയ്ക്കുവെച്ചു നിര്‍ത്തേണ്ടിവന്നത്. പത്തുവര്‍ഷത്തിനിടെ അവിടെ കൂണുകള്‍പോലെ വീണ്ടും റിസോര്‍ട്ടുകള്‍ വന്നെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തിലെ ആരോപണങ്ങള്‍ സിപിഎമ്മിനുള്ളിലെ പഴയ വി എസ്-പിണറായി വിഭാഗീയ പോരാട്ടങ്ങളെ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങളോട് സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates