മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയെ തേടി ബിജെപി. നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി ( Beena Joseph ) സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് എംടി രമേശ് കൂടിക്കാഴ്ച നടത്തി. മഞ്ചേരിയില്‍ എത്തിയാണ് രമേശ് ബീന ജോസഫുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയ കാര്യം പിന്നീട് ബീന ജോസഫ് മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചിരുന്നു.
ഒരു കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രീയം ചര്‍ച്ചയായതെന്ന് ബീന ജോസഫ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ യാദൃച്ഛികമായാണ് എംടി രമേശ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പറഞ്ഞത്. കുടുംബത്തോടും സഭയോടും പാര്‍ട്ടിക്കാരോടും ആലോചിക്കാതെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. എംടി രമേശുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പറയാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ ബിജെപിയുമായി ചര്‍ച്ചയ്ക്ക് പോകില്ലെന്നും ബീന ജോസഫ് വ്യക്തമാക്കി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകാനില്ല. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹം. നിലമ്പൂരില്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കും. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും വേണ്ടി പ്രചാരണത്തിന് ഇറങ്ങും. പാര്‍ട്ടിയുടെ വിജയത്തിനായി പോരാടിയ വ്യക്തിയാണ് താന്‍. അക്കാര്യം പാര്‍ട്ടിക്ക് മനസിലായോ എന്നറിയില്ല. എന്തായാലും നിലമ്പൂരിലെ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് അന്‍വറാണെന്ന് പറയുന്നതില്‍ ശരികേടുണ്ട്. എന്നാല്‍ ഒമ്പത് വര്‍ഷമായി എംഎല്‍എയായിരുന്ന അന്‍വറിന് മണ്ഡലത്തില്‍ സ്വാധീനമില്ലെന്ന് പറയാനാവില്ലെന്നും ബീന ജോസഫ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. എല്ലാ ഘടകങ്ങളും നോക്കി ഒരു സ്ഥാനാര്‍ത്ഥിയെ മാത്രമേ മത്സരിപ്പിക്കാന്‍ സാധിക്കൂ. മലയോര മേഖലയിലെ കര്‍ഷകര്‍ അടക്കമുള്ളവര്‍ വലിയ കഷ്ടപ്പാടാണ് അനുഭവിക്കുന്നത്. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കുന്നവരാണ് മുന്നോട്ടു വരേണ്ടതെന്നും ബീന ജോസഫ് കൂട്ടിച്ചേര്‍ത്തു. പി വി അന്‍വര്‍ രാജിവെച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മലയോര മേഖലയില്‍ നിന്നുള്ള മണിമൂളി സ്വദേശി അഡ്വ. ബീന ജോസഫ് ശ്രമം നടത്തിയിരുന്നു.
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17,000തോളം വോട്ട് പിടിച്ച ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനത്തിന് ഇടയാക്കി. ഇതിനിടെ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നല്‍കാനും നീക്കം നടത്തി. എന്നാല്‍ ബിഡിജെഎസും മത്സരിക്കാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തില്‍ രണ്ടഭിപ്രായമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബിഡിജെഎസും പിന്‍വലിഞ്ഞതോടെയാണ് മത്സരിക്കാന്‍ സ്വതന്ത്രരെ തേടി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates