കണ്ണൂർ: തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ പതറിപ്പോകുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് തങ്ങൾക്കുള്ളത്. വലതുപക്ഷ ശക്തികളുടെ വ്യാജ പ്രചാരവേലയിൽ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് എൽ ഡി എഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇത്തവണ മാറി ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
തളിപ്പറമ്പ് മണ്ഡലത്തിലെ തോൽവിയിൽ അണികളെ പിണറായി വിജയൻ പഴിച്ചു. പാർട്ടിക്കൊപ്പം നിന്നവർ എന്ത് കൊണ്ടു മാറി?. ആരെയാണ് നിങ്ങൾ വിശ്വാസത്തിൽ എടുത്തത് ?. പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ?. എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കണം. നിങ്ങൾ ചെയ്ത തെറ്റ് ഇപ്പോളെങ്കിലും തിരുത്തണം. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പാർട്ടിയെ തകർക്കുക എന്ന ഉദ്ദേശം മനസിലാക്കാൻ കഴിയാതിരുന്ന ഒരു കൂട്ടം ആളുകൾ ടി കെ ഗോവിന്ദനെ സ്വീകരിക്കുന്ന നിലയുണ്ടായി. താല്‍ക്കാലിക പ്രചാരവേലയില്‍ ആളുകള്‍ വീണു. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാന്‍ തയ്യാറായതിനുള്ള മനസ്താപം ഉള്ളവർ ഉണ്ടാകും. അവർ ശരിയായ നിലപാട് സ്വീകരിക്കണം. എല്ലാ കാലവും ഈ ജയം നിലനില്‍ക്കില്ല. എല്ലാ വെല്ലുവിളികളെയും നേരിട്ട് കരുത്താര്‍ജിക്കേണ്ട ഘട്ടമാണിത്. പിണറായി വിജയൻ പറഞ്ഞു.
പാർട്ടിയെ തകർക്കുക എന്ന എതിരാളികളുടെ ഉദ്ദേശം മനസ്സിലാക്കാതെയാണ് അവസരവാദിയായ ടി കെ ഗോവിന്ദനെ ഒരു വിഭാഗം ആളുകൾ സ്വീകരിച്ചത്. മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായത്. തോൽവിയെ വലതുപക്ഷ ശക്തികളും അവരുടെ മാധ്യമങ്ങളും ഇടതുപക്ഷത്തിന്റെ തകർച്ചയായി വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. ജനവിധി ഉൾക്കൊണ്ട് പാർട്ടി കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങുമെന്നും പിണറായി വിജയൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates