തിരുവനന്തപുരം : കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാ നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കവി, നിരൂപകൻ, വിവർത്തകൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
സംസ്കാരം നാളെ വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. കേരള സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ, കേരള പാണിനി, വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിലാണ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്റർ, റിസർച്ച് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘനാൾ തപസ്യ കലാസാഹിത്യ വേദിയുടെ അദ്ധ്യക്ഷനായിരുന്നു. 1957ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971- 75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു.
വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്ററായിരുന്നു, ആഗ്രയിലെ സൻസ്‌കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥകളി സാഹിത്യപണ്ഡിതനും കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് മെമ്പറും ആയിരുന്നു. പി നാരായണക്കുറുപ്പിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അനുശോചിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates