മലപ്പുറം: നിലമ്പുരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ മാലിന്യ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 28കാരിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയെന്നാണ് നിലമ്പുർ പൊലീസ് കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് മണിക്കൂറുകൾക്കു ശേഷം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ സുലൈഖ മാലിന്യ ബക്കറ്റിന്റെ മൂടി തുറന്നപ്പോൾ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തല താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
പൊലീസിന്റെ അന്വേഷണത്തിൽ, ജൂലൈ 27ന് അമിത രക്തസ്രാവത്തെ തുടർന്ന് ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പമാണ് യുവതി സ്വകാര്യ ആശുപത്രിയിലെത്തിയതെന്ന് കണ്ടെത്തി.ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം വിവരമറിയിച്ചു.
ആശുപത്രിയിൽ വനിതാ ഡോക്ടർ ഇല്ലാത്തതിനാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. ഇതിനിടെ വസ്ത്രം മാറണമെന്ന് പറഞ്ഞ് യുവതി ശുചിമുറിയിലേക്ക് പോയിരുന്നു. ശുചിമുറിക്കുള്ളിൽ വെച്ചാണ് പ്രസവം നടന്നതെന്നും തുടർന്ന് കുഞ്ഞിനെ മാലിന്യ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് പോയതാണെന്നും പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴും പ്രസവിച്ച വിവരം യുവതി ഡോക്ടർമാരിൽ നിന്ന് മറച്ചുവെച്ചു.
അടുത്ത ദിവസം രാവിലെ വരെ കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റിൽ തന്നെ കിടക്കുകയായിരുന്നു. ശുചീകരണത്തിനെത്തിയ ജീവനക്കാരി മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയിൽ യുവതി പ്രസവിച്ചിരുന്നതായി സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ ശുചിമുറിയിൽ പ്രസവിച്ചതായി യുവതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ചാലിയാർ എരഞ്ഞിമങ്ങാട് വെട്ടേക്കോട് സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വനിതാ പൊലീസിന്റെ കാവലിലാണ് ഇവരെ ആശുപത്രിയിലെ പേ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇത് യുവതിയുടെ മൂന്നാമത്തെ പ്രസവമാണെന്ന് പൊലീസ് അറിയിച്ചു. ഇവരും രണ്ട് മക്കളും ഭർത്താവിന്റെ വീട്ടിലല്ല താമസിച്ചിരുന്നത്. യുവതി ഗർഭിണിയായിരുന്ന വിവരം കുടുംബാംഗങ്ങൾക്കും അറിയില്ലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് സംഭവത്തിന് നാല് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
സംഭവത്തിൽ നിലമ്പൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച തെന്നെ പോസ്റ്റ്മോർട്ടം ചെയ്യ്തു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates