തിരുവനന്തപുരം: രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ കയറി അക്രമം നടത്താനാണ് ശ്രമിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കെപിസിസി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് കെപിസിസി ഓഫീസിന് സമീപം ബാരിക്കേഡുകൾ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധമുയർത്തി.രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രധാനമന്ത്രിയെ ലക്ഷ്യമിടാനും ഭരണ അട്ടിമറിക്കും ശ്രമിച്ചാൽ ബിജെപി കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. "നീറ്റ് പരീക്ഷാക്രമക്കേട് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പുനഃപരീക്ഷ ഉൾപ്പെടെയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിഷയത്തിൽ പാർലമെന്റിൽ ഉൾപ്പെടെ വിപുലമായ ചർച്ചകൾക്ക് സർക്കാർ തയാറാണ്. എന്നാൽ വിദ്യാർഥികളുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്," - രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിഡി സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തിയത് രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും, ഈ നിയമലംഘനത്തിന് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന മാർച്ചിൽ മേയർ വി.വി. രാജേഷ്, എം.എൽ.എമാരായ വി.വി. ഗോപകുമാർ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ് തുടങ്ങി പ്രമുഖ ബിജെപി നേതാക്കൾ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates