ആലപ്പുഴ: പിണറായി വിജയന്റെയോ എ വിജയരാഘവന്റെയോ വീട്ടില്‍ രക്ഷസാക്ഷികള്‍ ഉണ്ടോയെന്ന് ജി സുധാകരന്‍. എം വി ഗോവിന്ദന്റെ വീട്ടിലുണ്ടോ?. തന്റെ അനുജന്‍ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്‌ഐ ഗുണ്ടകളാണ്. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സിപിഎമ്മാണെന്നും സുധാകരന്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു.
കോളജ് കലാപകലുഷിതമായിരുന്നപ്പോള്‍ കോളജില്‍ പോകേണ്ടെന്ന് താന്‍ പറഞ്ഞതാണ്. അവന്‍ നേരെ പാര്‍ട്ടി ഓഫീസില്‍ പോയി. പാര്‍ട്ടി പ്രസിഡന്റ് മുന്‍ എംഎല്‍എയായ പി കെ കുമാരന്‍ ആണ്. വേഗം കോളജില്‍ പോകാനാണ് അവര്‍ ആവശ്യപ്പെട്ടത്. എസ്എഫ്‌ഐ ഗുണ്ടകളാണ് കൊല്ലാന്‍ സാഹചര്യം ഉണ്ടാക്കിയത്.
അക്രമികളായ എസ്എഫ്‌ഐക്കാര്‍ ഓടി അവന്റെ മുറിയില്‍ പോയി കയറി. പിന്നാലെ അടി കൊണ്ട കെഎസ് യുക്കാര്‍ വന്നു. എസ്എഫ്‌ഐക്കാര്‍ ഭുവനേശ്വരനെ അവിടെ ഉപേക്ഷിച്ച് ജനാല തുറന്ന് പൈപ്പു വഴി രക്ഷപ്പെട്ടു. ഇവര്‍ ഓടി അവന്റെ മുറിയില്‍ കയറിയില്ലായിരുന്നുവെങ്കില്‍ അങ്ങനെയൊരു കൊലപാതകം നടക്കില്ലായിരുന്നു. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് പന്തളത്തെ സിപിഎം നേതാക്കന്മാരാണെന്നും ജി സുധാകരന്‍ പറഞ്ഞു.
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം സി എസ് സുജാതക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശവും സുധാകരന്‍ നടത്തി. സുജാത നായന്മാരുടെ വീട്ടിലേ പോകൂ. നായരെന്ന് അറിയിക്കാന്‍ മുല്ലയും തുളസിയും തലയില്‍ ചൂടുമെന്നും സുധാകരന്‍ പറഞ്ഞു. ഇവര്‍ അങ്ങോട്ടു ചെന്നാല്‍ നായന്മാരെല്ലാം വോട്ടു ചെയ്യുമെന്നാണ് ധാരണ. സുജാതയ്ക്ക് നാണമില്ലേയെന്നും സുധാകരന്‍ ചോദിച്ചു. അമ്പലപ്പുഴയിലെ ചാര്‍ജുകാരിയാണെന്നാണ് പറയുന്നത്. അവര്‍ ഇവിടെ മലമറിക്കുകയാണോ? . സുജാതയെ ഇവിടെ ആര്‍ക്കെങ്കിലും പരിചയമുണ്ടോയെന്നും ജി സുധാകരന്‍ ചോദിച്ചു.
മത്സ്യത്തിന്റെ മണമുള്ള മണില്‍ ക്ഷേത്രത്തില്‍ അടിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു. കളര്‍കോട് ക്ഷേത്രത്തിലാണ് മത്സ്യത്തിന്റെ മണമുള്ള മണല്‍ അടിച്ചതെന്നാണ് സുധാകരന്‍ പറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് സുധാകരന്റെ വിമര്‍ശനം.