തൃശൂർ: തന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിനു മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ഓണാഘോഷ വേദിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. കരി ഓയിൽ ഒഴിച്ചാലൊന്നും ഉത്തരവാദിത്വത്തോടെ ചെയ്യുന്ന നന്മകൾ മാഞ്ഞു പോകില്ലെന്നു അദ്ദേഹം വ്യക്തമാക്കി. കളങ്കം ചാർത്തുന്നവർ അതിനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു.
'കളങ്കം ചാർത്തുന്നവർക്ക് അതുമാത്രമാണ് ജോലി. അവർ അനസ്യൂതം മുടങ്ങാതെ അതു ചെയ്യുക എന്നതാണ് അവരോട് എനിക്ക് ആഹ്വാനം ചെയ്യാനുള്ളത്. അതങ്ങനെ തുടർന്നോട്ടെ. അതുകൊണ്ടൊന്നും ചെയ്തു വയ്ക്കുന്ന ഉത്തരവാദിത്വപൂർണമായ നന്മയും നല്ല കാര്യങ്ങളുമൊന്നും ആർക്കും കരി ഓയിൽ ഒഴിച്ച് മറച്ചു വയ്ക്കാൻ ഒക്കത്തില്ല'- സുരേഷ് ഗോപി പറഞ്ഞു.
വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെയാണ് കേന്ദ്ര മന്ത്രിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സംഭവമുണ്ടായത്. സംഭവത്തിൽ സിപിഎം പ്രവർത്തൻ വിപൻ വിൽസൻ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി സംഘർഷവും ഉടലെടുത്തിരുന്നു. പ്രതിഷേധവുമായി സിപിഎം സുരേഷ് ഗോപിയുടെ ചേറൂരിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.
പിന്നാലെ മന്ത്രിയുടെ ഓഫീസിനു നേരെ ആക്രമിച്ചെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലേക്ക് ബിജെപി പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. അതിനിടെയാണ് ഇരു പാർട്ടി പ്രവർത്തകരും മുഖാമുഖം വന്നതും സംഘർഷം ഉടലെടുത്തതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates