കൊച്ചി; സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. അടുത്ത ചൊവ്വാഴ്ച മുതൽ തിയറ്ററുകൾ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തിയറ്ററുകൾ തുറക്കുന്നത് വൈകുമെന്നാണ് റിപ്പോർട്ടുകൾ. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു.
നിലവിൽ 50 ശതമാനം കാണികളുമായി പ്രവർത്തനം ആരംഭിക്കാനാണ് സർക്കാർ നിർദേശം. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് അവർ കരുതുന്നത്. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റർ തുറക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച അന്നുണ്ടാവും. അതിനുശേഷം നിർമാതാക്കളും വിതരണക്കാരുമായി ചർച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു.
നിലവിലെ അവസ്ഥയിൽ തിയേറ്റർ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. മാസങ്ങളായി അടഞ്ഞുകിടന്നതിനാൽ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റർ തുറന്നാൽ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാന്പത്തിക ബാധ്യതയുണ്ടാക്കും. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ തിയറ്ററിലെത്താൻ മടിക്കുന്നതും തിരിച്ചടിയാവും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ വിനോദ നികുതിയിളവ് , വൈദുത്യി ഫിക്സഡ് ചാർജ് ഇനത്തിൽ ഇളവ് എന്നിവയാണ് തിയേറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്.
എന്നാൽ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മൾട്ടി പ്രക്സുകൾ ഈ സംഘടനയിൽ അംഗമല്ല. ഇത്തരം തിയേറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങളടക്കം കൊണ്ടുവന്ന് പ്രദർശനം തുടങ്ങാനും സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates