കൽപ്പറ്റ: ഗൂഡല്ലൂരിനടുത്ത് ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നുതിന്നു. ബാലകൃഷ്ണൻ മരുതൻ (65) ആണ് മരിച്ചത്. ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൻ തേയിലത്തോട്ടത്തിലെ തൊഴിലാളിയും വനത്തോട് ചേർന്ന പാടിയിലെ താമസക്കാരനും ആയിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ തോട്ടം നനയ്ക്കാനായി പോയ ബാലകൃഷ്ണനെ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല.
ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ പമ്പ് ഹൗസിൽ നിന്ന് 500 മീറ്റർ അകലെ കടുവ ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ശരീര ഭാഗങ്ങൾ കുറ്റിക്കാടിനടുത്തു നിന്നാണ് കണ്ടെത്തിയത്. ശരീരത്തിന്റെ മുക്കാൽ ഭാഗവും കടുവ ഭക്ഷിച്ചിരുന്നു. ശരീരഭാഗങ്ങൾ ബാലകൃഷ്ണന്റേതു തന്നെയെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കുറച്ച് ദിവസങ്ങളായി ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തലനാരിഴയ്ക്കാണ് പ്രദേശവാസികൾ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് വന്യജീവി ആക്രമണം വ്യാപിക്കുന്നതിൽ വനംവകുപ്പിന്റെ ഗുരുതര അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധം നടത്തി.
അതിനിടെ പ്രദേശത്ത് വനപാലകർ ഡ്രോണുകൾ, കാമറകൾ, ബൈനോക്കുലറുകൾ എന്നിവ ഉപയോഗിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും വനം വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates