തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിമാരുടെ പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഉഭയകക്ഷി ചർച്ചകൾ ഇന്ന് രാവിലെ മുതൽ വീണ്ടും തുടരും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി വക്താവ് ദീപദാസ് മുൻഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കോൺഗ്രസിൽ നിന്നു മുഖ്യമന്ത്രിയടക്കം 11 പേരുണ്ടാകുമെന്ന് ഉറപ്പായി. ഘടകക്ഷികളുടെ മന്ത്രി സ്ഥാനങ്ങളിൽ അന്തിമ തീരുമാനം വന്നിട്ടില്ല. ഇക്കാര്യത്തിലൊക്കെ ഇന്ന് ഉച്ചയോടെ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.
ലീഗിന് അഞ്ച് മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, പാറയ്ക്കല്‍ അബ്ദുല്ല എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. പികെ ബഷീറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ഒരുവിഭാഗം അതൃപ്തി അറിയിച്ചതായാണ് വിവരം.
രമേശ് ചെന്നിത്തലയെ കെസി വേണുഗോപാല്‍ വീട്ടിലെത്തി അനുനയിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ അംഗമാകാനുള്ള തീരുമാനം എടുത്തത്. എന്നും സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും കെസി പറഞ്ഞു. താന്‍ എന്നും യഥാര്‍ഥ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനായി വിഡി സതീശന്‍ രാവിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ആഭ്യന്തരവകുപ്പ് ചെന്നിത്തലയ്ക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായാണ് വിവരം. അതിന് പിന്നാലെയാണ് കെസി വേണുഗോപാല്‍ ചെന്നിത്തലയുടെ വസതിയിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates