തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലോക്ഭവനിലെത്തി വിഡി സതീശന്‍ കൈമാറി. വകുപ്പുകള്‍ സംബന്ധിച്ച പട്ടിക സത്യപ്രതിജ്ഞയ്ക്കു ശേഷം സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറും. 1982ലെ കെ കരുണാകരന്‍ സര്‍ക്കാരിനു ശേഷം യുഡിഎഫിന്റെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതും ടീം വിഡിഎസിന്റെ സവിശേഷതയാണ്.
മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ പുതുമുഖങ്ങളാണ്. യുവാക്കളുടെ ഒരു നിര, 2 വനിതാ മന്ത്രിമാര്‍, 2 പട്ടിക വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാര്‍ തുടങ്ങി തെരഞ്ഞെടുപ്പിലെ വിസ്മയം മന്ത്രിസഭാ രൂപീകരണത്തിലും പ്രകടമാക്കുന്നതാണ് സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം.
മന്ത്രിമാര്‍ക്ക് ടേം വ്യവസ്ഥ കൊണ്ടു വരുന്നത് ഉഭയകക്ഷിയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ തര്‍ക്കം തീര്‍ന്നിട്ടില്ല. അനൂപ് ജേക്കബും മാണി സി കാപ്പനും മന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്നാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതിനോട് ഇരുവര്‍ക്കും എതിര്‍പ്പുണ്ട്. ഇന്ന് അനൂപാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുസ്ലീം ലീഗും പാര്‍ട്ടിക്കുള്ളില്‍ വീതം വയ്പ്പ് നടത്തും. രണ്ടര വര്‍ഷത്തിനു ശേഷം പാറയ്ക്കല്‍ അബ്ദുല്ല മന്ത്രിയാകും. ആരെയാണ് മാറ്റുക എന്നത് പിന്നീട് തീരുമാനിക്കുമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.
ഇവര്‍ മന്ത്രിമാര്‍
വിഡി സതീശന്‍: മുഖ്യമന്ത്രി
രമേശ് ചെന്നിത്തല: ആഭ്യന്തരം
കെ മുരളീധരന്‍
സണ്ണി ജോസഫ്
മോന്‍സ് ജോസഫ്
ഷിബു ബേബിജോണ്‍
അനൂപ് ജേക്കബ്
സിപി ജോണ്‍
എപി അനില്‍കുമാര്‍
എന്‍ ഷംസുദ്ദീന്‍
പിസി വിഷ്ണുനാഥ്
റോജി എം ജോണ്‍
ബിന്ദു കൃഷ്ണ
എം ലിജു
ടി സിദ്ദിഖ്
കെഎം ഷാജി
പികെ ബഷീര്‍
വിഇ അബ്ദുല്‍ ഗഫൂര്‍
കെഎ തുളസി
ഒജെ ജനീഷ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സ്പീക്കര്‍. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്.
മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസില്‍ നിന്നു 12 പേരാണ് മന്ത്രിസഭയിലെത്തുന്നത്. മുസ്ലീം ലീഗിന് 5 മന്ത്രിമാരും കേരള കോണ്‍ഗ്രസ് (ജോസഫ്), ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നിവയ്ക്ക് ഒരോ മന്ത്രി വീതവുമാണ് ഉള്ളത്.
യുവത്വത്തിന്റെ കരുത്ത്
മന്ത്രിസഭയിലെ മറ്റൊരു സവിശേഷത യുവത്വത്തിന്റെ പ്രാതിനിധ്യമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒജെ ജനീഷ് കുമാര്‍ ഇതാദ്യമായാണ് എംഎല്‍എ ആകുന്നത്. ആദ്യ വരവില്‍ തന്നെ അദ്ദേഹത്തിനു മന്ത്രി സ്ഥാനം കൈവന്നത് അപ്രതീക്ഷിതമായി. മന്ത്രിസഭയില്‍ പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ് കാരണവന്‍മാര്‍. കെ മുരളീധരന്‍, എപി അനില്‍ കുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവര്‍ നേരത്തെ മന്ത്രിമാരായവരാണ്. ബാക്കി എല്ലാവരും പുതുമുഖങ്ങളാണ്.
39 വർഷങ്ങളുടെ ഇടവേള
നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. 1957ൽ കെഒ ആയിഷ ബായ്, 1960ല്‍ എ നഫീസത്ത് ബീവി, 1987ൽ ഭാർഗവി തങ്കപ്പൻ എന്നിവർക്കു ശേഷം ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ആദ്യമായി എത്തുന്ന വനിതയെന്ന പെരുമ ഷാനിമോൾ ഉസ്മാന് സ്വന്തമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates