ആലപ്പുഴ: മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരനെതിരെയും, മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനിടെ ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി മുൻ യൂണിയൻ സെക്രട്ടറി കെകെ. മഹേശനെതിരെയും കടുത്ത അധിക്ഷേപങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഎം സുധീരൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലാത്ത നേതാവാണെന്നും തന്നെ വേട്ടയാടാൻ നോക്കിയ 'പുല്ലന്മാരൊന്നും' ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
'സുധീരൻ കട്ടപ്പുറത്തെ ഓടാത്ത വണ്ടി'
'സുധീരൻ കട്ടപ്പുറത്തിരുന്ന ഓടാത്ത വണ്ടിയാണ്. പണ്ടുമുതലേ സുധീരൻ എന്നെ വ്യക്തിപരമായി വേട്ടയാടാൻ നോക്കുന്നുണ്ട്. ഈ പുല്ലന്മാർ പലവട്ടം നോക്കിയിട്ടും എനിക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുൻപ് സുധീരനെ ആലപ്പുഴയിൽ നിന്നും രാഷ്ട്രീയമായി കെട്ടുകെട്ടിച്ചതിന് പിന്നിൽ ഞാനുമുണ്ട്. ഞാൻ പറയുന്നത് എപ്പോഴും ഉള്ള കാര്യങ്ങൾ മാത്രമാണ്' - വെള്ളാപ്പള്ളി നടേശൻ അവകാശപ്പെട്ടു.
സമുദായത്തിനുള്ളിലെ ചില കുലംകുത്തികളാണ് തനിക്കെതിരെ നിരന്തരം കെട്ടിച്ചമച്ച ആരോപണങ്ങളുമായി വരുന്നത്. എന്നാൽ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വോട്ടർമാർ തനിക്കൊപ്പമുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ താൻ വീണ്ടും വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കെകെ മഹേശൻ കാൽക്കാശിന് വിലയില്ലാത്തവൻ
എസ്എൻഡിപി യോഗത്തെയും തന്നെയും വലിയ പ്രതിസന്ധിയിലാക്കി മുൻപ് ആത്മഹത്യ ചെയ്ത യൂണിയൻ ഭാരവാഹി കെകെ. മഹേശനെതിരെയും കടുത്ത രീതിയിലാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. മഹേശൻ കാൽക്കാശിന് പോലും വിലയില്ലാത്തവനാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
മൈക്രോഫിനാൻസ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന കേസുകളിൽ ഭയമില്ലെന്നും തെറ്റുകാരനാണെങ്കിൽ എന്ത് ശിക്ഷ നൽകിയാലും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates