ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വിദേശ കമ്പനിക്ക് വിൽക്കുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് അപേക്ഷയൊന്നും നൽകിയിട്ടില്ലെന്ന് കേന്ദ്രം. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം അറിയിച്ചത്.
പ്രധാന തുറമുഖങ്ങളല്ലാത്തവ അതത് സംസ്ഥാന സർക്കാരുകളുടെ ഭരണ നിയന്ത്രണത്തിലാണ് വരുന്നത്. അതിനാൽ ഇവയുടെ വികസനവും അനുമതികളും നൽകേണ്ടത് സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിലാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെസംസ്ഥാന സർക്കാർ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ 'കൺസഷനിംഗ് അതോറിറ്റി' കേരള സർക്കാരാണ്. 49 ശതമാനം ഓഹരികൾ കൈമാറുന്നതിനായി അദാനി പോർട്സ് തങ്ങളെ സമീപിച്ചതായി കേരള സർക്കാർ തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ആവശ്യമായ കേന്ദ്ര സർക്കാരിന്റെ നിർബന്ധിത അനുമതിക്കായി അദാനി ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇത്തരമൊരു അപേക്ഷയോ നിർദ്ദേശമോ അദാനി പോർട്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് ഭീമനായ എംഎസ്‌സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിൻറെ നീക്കം വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. കൈമാറ്റ നീക്കത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി വിഡി സതീശൻ അദാനി ഗ്രൂപ്പിനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ കേരള സർക്കാരിന്റെ മുൻകൂർ അനുമതി ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റ നടപടികളിലേക്ക് കടക്കൂ എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates